
തായ്പേയ്: തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന. ശനിയാഴ്ച രാവിലെ 6 മണിയ്ക്കും ഞായറാഴ്ച രാവിലെ 6 മണിയ്ക്കും ഇടയിൽ തായ്‌വാന് ചുറ്റും ആറ് ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം (എംഎൻഡി) അറിയിച്ചു. ആറ് പീപ്പിൾസ് ലിബറേഷൻ ആർമി വിമാനങ്ങളിൽ രണ്ടെണ്ണം മീഡിയൻ ലൈൻ കടന്ന് രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചെന്നും ചൈനീസ് നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 28 ചൈനീസ് വിമാനങ്ങളും എട്ട് നാവിക കപ്പലുകളുമാണ് തായ്‌വാന്റെ അതിർത്തിയ്ക്ക് സമീപം എത്തിയത്. 27 വിമാനങ്ങൾ മീഡിയൻ ലൈൻ കടന്ന് തായ്‌വാൻ്റെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൈനീസ് സ്റ്റേറ്റ് കൗൺസിലർ വാങ് യിയുമായി ഫോണിൽ സംസാരിച്ചിരുന്നു. തായ്‌വാനെതിരെ ചൈന നടത്തുന്ന നീക്കങ്ങളെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിനെ ഉദ്ധരിച്ച് ഫോക്കസ് തായ്‌വാൻ റിപ്പോർട്ട് ചെയ്തു.
തായ്‌വാന് സമീപം തുടർച്ചയായി സൈനിക പ്രവർത്തനങ്ങൾ നടത്തുന്ന ചൈനയ്ക്ക് എതിരെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അടുത്തിടെ രംഗത്തെത്തിയിരുന്നു. ചൈനയുടെ ലക്ഷ്യങ്ങളെ കുറിച്ച് നാറ്റോയ്ക്ക് വ്യക്തമായ രൂപമുണ്ടായിരിക്കണമെന്നും ആണവായുധങ്ങൾ ഉൾപ്പെടെ യാതൊരു സുതാര്യതയുമില്ലാതെ ചൈന അവരുടെ ശക്തി ഗണ്യമായി വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2030ഓടെ ചൈനയുടെ പക്കൽ 1,000ത്തിലധികം ആണവായുധങ്ങൾ ഉണ്ടാകുമെന്നാണ് നാറ്റോ സെക്രട്ടറി പറഞ്ഞത്. ബഹിരാകാശ രംഗത്തും ചൈന ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും മാർക്ക് റുട്ടെ ചൂണ്ടിക്കാട്ടിയിരുന്നു.
READ MORE: 33 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന; മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു