
ബെയ്ജിംഗ്: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കി ചൈന. ചൈനയുടെ എതിർപ്പ് അവഗണിച്ച് അമേരിക്കൻ കോൺഗ്രസ് സ്പീക്കർ നാൻസി പലോസി താഴ്വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. കാലാവസ്ഥ വ്യതിയാനം, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചർച്ചകളിൽ നിന്നാണ് ചൈന പിന്മാറിയത്.
കഴിഞ്ഞ ദിവസം നാൻസി പലോസിക്കും കുടുംബത്തിനും ചൈന വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയുടേത് നിരുത്തരവാദമായ പ്രവർത്തിയെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി അമേരിക്ക പ്രതിഷേധം അറിയിച്ചിരുന്നു. തായ്വാന് സമീപം ചൈനയുടെ സൈനിക അഭ്യാസം ഇപ്പോഴും തുടരുകയാണ്. അതിർത്തിയിൽ ചൈനയുടെ ഹെലികോപ്റ്ററുകളും യുദ്ധ വാഹിനികപ്പലുകളും എത്തിയതായി തായ്വാൻ അവകാശപ്പെട്ടു.
തിരിച്ചടിച്ച് തായ്വാൻ; അതിര്‍ത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു, മേഖലയിൽ യുദ്ധഭീതി
തായ്പേയ്: ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുകൊണ്ടുള്ള ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടർന്നതോടെ അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ച് തായ്വാൻ സൈന്യം. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്‌വാനും പ്രതികരിച്ചതോടെ കനത്ത യുദ്ധഭീതിയിലേക്ക് വഴുതിവീണിരിക്കുകയാണ് തായ്വാൻ കടലിടുക്ക്.
ചൈനയുടെ കപ്പലുകളും വിമാനങ്ങളും തായ്വാൻ കടലിടുക്കിലെ മീഡിയൻ ലൈൻ അതിക്രമിച്ചു കടന്ന സാഹചര്യത്തിൽ അതിർത്തിയിലേക്ക് തങ്ങളുടെ പടക്കപ്പലുകളും പോര്വിമാനങ്ങളും സർഫസ് റ്റു എയർ വിമാനവേധ മിസൈലുകളും വിന്യസിച്ചു കഴിഞ്ഞു എന്ന് തായ്വാൻ പ്രതിരോധ വകുപ്പ് അറിയിച്ചു. യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ സജ്ജമാണ് എങ്കിലും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും തായ്വാൻ പ്രതികരിച്ചിട്ടുണ്ട്.
അതേസമയം ചൈനയുടെ ഈ സൈനിക അഭ്യാസങ്ങൾ അങ്ങേയറ്റം പ്രകോപനപരമാണ് എന്നും ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടികൾ മേഖലയിലെ ശാന്തിക്ക് ഭംഗം വരുത്തുമെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു. തായ്വാനെ ഒരുതരത്തിലും ഒറ്റപ്പെടുത്താൻ അമേരിക്ക അനുവദിക്കില്ല എന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസിയും അറിയിച്ചു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും ചൈന തങ്ങളുടെ സൈനികാഭ്യാസങ്ങൾ തുടരുകയാണ്. പതിനൊന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇതിനകം തന്നെ ചൈന തായ്‌വാനു കുറുകെ വിക്ഷേപിച്ചിട്ടുള്ളത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam