'വരാനിരിക്കുന്നത് മോശം ദിനങ്ങൾ'; പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പ് നൽകി ധനമന്ത്രി

By Web TeamFirst Published Aug 5, 2022, 11:02 PM IST
Highlights

ഇമ്രാൻ സർക്കാറിന്റെ മുമ്പ്  1,600 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മിയെങ്കിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഇമ്രാൻ ഖാന്റെ  ഭരണകാലത്ത് 3,500 ബില്യൺ ഡോളറായി കുതിച്ചുയർന്നെന്നും ധനമന്ത്രി പറഞ്ഞു.

കറാച്ചി: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി ആസന്നമെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മായിലിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനിൽ 
ഇനി വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അദ്ദേഹം രം​ഗത്തെത്തി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാ​ഗമായി അടുത്ത മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന പരിപാടിയിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ തുറന്ന് സമ്മതിച്ചത്. അമിതമായ വിലക്കയറ്റം, വ്യാപാരക്കമ്മി, ധനക്കമ്മി, പൊതുകടം എന്നിവ മൂലം വലയുകയാണ് പാകിസ്ഥാന്റെ സാമ്പത്തിക രം​ഗം.

മുൻ സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരിൽ ഈ സർക്കാറും പ്രധാനമന്ത്രി ശഹബാസ് ഷെരീഫും ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ സർക്കാറിന്റെ മുമ്പ്  1,600 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മിയെങ്കിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഇമ്രാൻ ഖാന്റെ  ഭരണകാലത്ത് 3,500 ബില്യൺ ഡോളറായി കുതിച്ചുയർന്നെന്നും ധനമന്ത്രി പറഞ്ഞു. വിദേശ നാണ്യ ശേഖരത്തിന്റെ പ്രതിസന്ധിയുള്ളതിനാൽ അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയിൽ യാതൊരു വർധനവും അനുവദിക്കില്ല. ഈ സാഹചര്യത്തിൽ വകസനവും വളർച്ചയും സാധ്യതയില്ല. ഇറക്കുമതി തടയുന്നത് വളർച്ചയെ ബാധിക്കുമെന്നതറിയാം. പക്ഷേ ഇതല്ലാതെ മറ്റുമാർ​ഗമില്ലെന്നും മന്ത്രി പറഞ്ഞതായി പാക് മാധ്യമം ഡോണ്‍ ന്യൂസ് റിപ്പോർട്ട് ചെയ്തു. 

ശ്രീലങ്കയുടെ സമാന അവസ്ഥയിലൂടെയാണ് പാകിസ്ഥാനും കടന്നുപോകുന്നത്. കടം വർധിച്ചതിനാൽ ശ്രീലങ്കയും ഇറക്കുമതി നിയന്ത്രിച്ചിരുന്നു. രാസവള ഇറക്കുമതി നിയന്ത്രിച്ചതോടെ രാജ്യത്ത് വലിയ തോതിൽ ഉൽപാദനക്കുറവുണ്ടായി. ഇന്ധന വില വർധനവും വിദേശക്കടവും ശ്രീലങ്കയെ വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ശ്രീലങ്കയുടെ അതേ അവസ്ഥയിലൂടെയാണ് പാകിസ്ഥാനും കടന്നുപോകുന്നതെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. 

പെലോസിയുടെ തായ്‍വാന്‍ സന്ദർശനം; 'തീ കൊണ്ട് കളിക്കരുത്', രൂക്ഷ പ്രതികരണവുമായി ചൈന

 

click me!