
ബെയ്ജിംഗ്:തുടർച്ചയായ നാലാം വർഷവും ജനസംഖ്യ കുത്തനെ ഇടിഞ്ഞ് ചൈന. തിങ്കളാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയുടെ ജനസംഖ്യ 3.39 ദശലക്ഷം (33.9 ലക്ഷം) കുറഞ്ഞ് 140.5 കോടിയിൽ എത്തി. 2024-നേക്കാൾ വേഗത്തിലുള്ള ഇടിവാണിത്. ചൈനയിലെ മൊത്തം ജനനങ്ങളുടെ എണ്ണം 2024-ലെ 9.54 ദശലക്ഷത്തിൽ നിന്ന് 2025-ൽ 7.92 ദശലക്ഷമായി കുറഞ്ഞു. ഇത് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മരണസംഖ്യയാകട്ടെ 10.93 ദശലക്ഷത്തിൽ നിന്ന് 11.31 ദശലക്ഷമായി ഉയർന്നുവെന്നാണ് ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നത്. 22 മുതൽ ചൈനയുടെ ജനസംഖ്യ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യം അതിവേഗം വാർദ്ധക്യത്തിലേക്ക് നീങ്ങുന്നത് ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കാനും കടബാധ്യത നിയന്ത്രിക്കാനുമുള്ള ചൈനകളുടെ പദ്ധതികളെ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
പെൻഷൻ ബജറ്റുകൾ ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ, ദശലക്ഷക്കണക്കിന് ആളുകൾ തൊഴിൽ മേഖലയിൽ നിന്ന് വിരമിക്കുന്നതും ചൈനയ്ക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. 2024-ൽ ചൈനയിലെ വിവാഹങ്ങളുടെ എണ്ണത്തിലും അഞ്ചിലൊന്ന് ഭാഗം (20ശതമാനത്തോളം)ഇടിവ് രേഖപ്പെടുത്തി. ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുറവാണിത്. 2023-ൽ 7.68 ദശലക്ഷം ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത്, 2024-ൽ അത് 6.1 ദശലക്ഷമായി കുറഞ്ഞു. ചൈനയിലെ ജനനനിരക്കിന്റെ ഒരു പ്രധാന സൂചകമായാണ് രാജ്യത്ത് നടക്കുന്ന വിവാഹങ്ങളെ കണക്കാക്കുന്നത്. എന്നാൽ, 2026 ൽ ജനനനിരക്കിൽ നേരിയ തോതിലുള്ള താൽക്കാലിക വർദ്ധനവ് ഉണ്ടായേക്കാം എന്ന് ജനസംഖ്യാശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
2025 മെയ് മാസത്തിൽ ചൈന വിവാഹ നിയമങ്ങളിൽ വരുത്തിയ ഇളവാണ് ഇതിന് കാരണം. പുതിയ നിയമപ്രകാരം ദമ്പതികൾക്ക് അവരുടെ സ്ഥിരതാമസ സ്ഥലത്ത് തന്നെ പോകണമെന്ന നിബന്ധനയില്ലാതെ രാജ്യത്ത് എവിടെ വെച്ചും വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ ലളിതമായ നടപടിക്രമം കൂടുതൽ വിവാഹങ്ങൾ നടക്കാൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam