പശ്ചിമേഷ്യയിൽ സംഘർഷം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കണക്കുകൾ പുറത്ത് വിട്ടത്
ന്യൂയോർക്ക്: സംഘർഷം രൂക്ഷമായ പശ്ചിമേഷ്യയിൽ നിന്ന് രാജ്യത്തിന്റെ സുരക്ഷിതത്വത്തിലേക്ക് തിരികെ എത്തിയത് 27000 അമേരിക്കൻ പൗരന്മാരെന്ന് അമേരിക്ക. പശ്ചിമേഷ്യയിൽ സംഘർഷം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കണക്കുകൾ പുറത്ത് വിട്ടത്. പൗരന്മാർക്ക് ചാർട്ടേർഡ് വിമാനങ്ങളടക്കമുള്ള സൌകര്യങ്ങളാണ് അമേരിക്ക ഇതിനോടകം ഒരുക്കിയത്. അമേരിക്ക ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇതുവരെ 1332 സാധാരണക്കാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇറാൻ വിശദമാക്കുന്നത്. ജനവാസ കേന്ദ്രങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ ലക്ഷ്യംവെച്ച് ശത്രുക്കൾ ആക്രമണം നടത്തുന്നുവെന്നും ഇറാൻ വിശദമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ പങ്കുചേർന്നാൽ അവരെയും ആക്രമിക്കുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
നിലപാട് കടുപ്പിച്ച് ട്രംപ്
ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ അല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ മറ്റു വഴികൾ ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനോടകം നയം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇറാന്റെ വ്യോമ മേഖലയിൽ നിയന്ത്രണം നേടാനായെന്നും സൈനിക നീക്കം 6 ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്. ഇറാൻ ഭരണകൂടത്തിന് രാജ്യത്തിനകത്തുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സുരക്ഷാ കേന്ദ്രങ്ങളെ ഉന്നമിട്ട് കനത്ത ആക്രമണം ആണ് നിലവിൽ നടക്കുന്നത്. നിരവധി പൊലീസ് സ്റ്റേഷനുകൾ ആക്രമണത്തിൽ തകർത്തിട്ടുണ്ട്.


