
ന്യൂയോർക്ക്: സി എൻ എൻ വാർത്താ മാധ്യമ സ്ഥാപകനും മാധ്യമ ലോകത്തെ വിപ്ലവകാരിയുമായ ടെഡ് ടെർണർ അന്തരിച്ചു. 87 -ാം വയസിലാണ് അദ്ദേഹം വിടവാങ്ങിയത്. ലോകത്താദ്യമായി 24 മണിക്കൂർ വാർത്താ സംപ്രേഷണം എന്ന ആശയം നടപ്പിലാക്കി ടെലിവിഷൻ മാധ്യമ രംഗത്തെ പൂർണ്ണമായി മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ടെർണർ. കേബിൾ ന്യൂസ് നെറ്റ്‌വർക്ക് (സി എൻ എൻ) എന്ന സ്ഥാപനത്തിലൂടെ വാർത്താ വിതരണത്തിന്റെ ഗതി തന്നെ അദ്ദേഹം മാറ്റി എഴുതി. വാർത്തകൾക്ക് പുറമെ കായികം, വിനോദം എന്നീ മേഖലകളിലും വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1985 ൽ എം ജി എം സ്റ്റുഡിയോയുടെ സിനിമാ ലൈബ്രറി സ്വന്തമാക്കിയ അദ്ദേഹം, 1992 ൽ പ്രശസ്തമായ കാർട്ടൂൺ നെറ്റ്‌വർക്കിന് രൂപം നൽകി. 1996 ൽ ടെർണർ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തെ ടൈം വാർണറുമായി ലയിപ്പിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ അമരക്കാരനായി അദ്ദേഹം മാറി.
ഒരു ശതകോടീശ്വരൻ എന്നതിലുപരി മികച്ച ജീവകാരുണ്യ പ്രവർത്തകനായും മനുഷ്യാവകാശ പോരാളിയായും അദ്ദേഹം അറിയപ്പെട്ടു. ഐക്യരാഷ്ട്രസഭയ്ക്ക് ഒരു ബില്യൺ ഡോളർ സംഭാവനയായി നൽകിക്കൊണ്ട് അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. മാധ്യമ ചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളിലൊരാളായി അറിയപ്പെടുന്ന ടെഡ് ടെർണറുടെ വിയോഗം ആഗോള മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam