
വാഷിംഗ്ടൺ: ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് (axios) റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്. പിന്നീട് ചർച്ച നടക്കും. ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം. അതേസമയം, ആണവായുധ പദ്ധതി ഇറാൻ ഉപേക്ഷിക്കേണ്ടി വരും. ഇറാന്റെ മേലുള്ള ഉപരോധങ്ങൾ അമേരിക്ക പടിപടിയായി നീക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎഇയിലെ പ്രമുഖ എണ്ണ വ്യവസായ കേന്ദ്രമായ ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മേഖലയിലെ സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ഇന്നലെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളിൽ വലിയ തീപിടുത്തമുണ്ടായി.
പരിക്കേറ്റ മൂന്ന് ഇന്ത്യക്കാരും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam