
പോളണ്ടിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ ചരിത്രശേഷിപ്പുകളും തകർത്തു. പോളണ്ട് റെഡ് ആർമി സൈനികരുടെ നാല് സ്മാരകങ്ങളാണ് നിലവിലെ ഭരണകൂടം തകർത്തുകളഞ്ഞത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലാണ് സ്മാരകങ്ങൾ നിർമിച്ചത്. പോളണ്ടിലെ റഷ്യൻ ആധിപത്യത്തിന്റെ പ്രതീകങ്ങൾ നീക്കം ചെയ്യുന്നുവെന്നും യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ അപലപിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. പോളണ്ടിലെ നാല് വ്യത്യസ്ത പ്രദേശത്ത് 1945 ൽ സ്ഥാപിച്ച സ്മാരകങ്ങളാണ് ബുൾഡോസറും ഡ്രില്ലുകളും യന്ത്രങ്ങളും ഉപയോഗിച്ച് നീക്കിയത്. നാസി ജർമ്മൻ സേനക്കെതിരെയുള്ള യുദ്ധത്തിൽ മരിച്ച റെഡ് ആർമി സൈനികർക്കുള്ള സ്മാരകമായിരുന്നു അന്ന് നിർമിച്ചത്.
സ്വന്തം ജനങ്ങളെയും മറ്റ് രാജ്യങ്ങളെയും അടിമകളാക്കി കൊലപ്പെടുത്തിയ വ്യവസ്ഥയെ ഓർമിപ്പിക്കുന്നതായാണ് സ്മാരകങ്ങൾ നിലകൊള്ളുന്നതെന്നും അവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി കരോൾ നവ്‌റോക്കി രംഗത്തെത്തിയിരുന്നു. നാണക്കേടിന്‍റെ സ്മാരകമാണ് നിലകൊള്ളുന്നത്. ഇരകളുടെ മേൽ വിജയികളുടെ അവഹേളനത്തിന്‍റെ സ്മാരകമാണിവയെന്നും നവ്‌റോക്കി പറഞ്ഞു. 1945-ൽ സോവിയറ്റുകൾ വിമോചനം കൊണ്ടുവന്നില്ല. അവർ മറ്റൊരു അടിമത്തം കൊണ്ടുവന്നു. അവർ പോളണ്ട് പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്നും നവ്‌റോക്കി അഭിപ്രായപ്പെട്ടു.
യുക്രെയ്‌നിലെ സാധാരണക്കാരെ കൊല്ലുന്ന റഷ്യൻ നടപടിയിൽ ഇപ്പോഴും ആ സംവിധാനത്തിന്റെ ആത്മാവുണ്ട്. വിദേശ രാജ്യങ്ങളിൽ പോലും സോവിയറ്റ് സൈന്യത്തിന്റെ സ്മാരകങ്ങൾ നീക്കം ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷ വിധിക്കാനും അവർക്ക് നിയമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സ്മാരകങ്ങൾ നീക്കിയിരുന്നു. 1989 - ൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതുമുതൽ പൊതു ഇടത്തിൽ നിന്ന് സ്മാരകങ്ങളും ഫലകങ്ങളും എടുത്തുകളയാൻ പോളണ്ട് നടപടികൾ സ്വീകരിച്ചിരുന്നു. രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും റഷ്യയ്‌ക്കെതിരായ യുക്രൈന്‍റെ പോരാട്ടത്തെ പിന്തുണച്ച് പോളണ്ട് രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam