Ukraine Crisis: ഇന്ധന വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക;യൂറോപ്യൻ യൂണിയനിലെ ഊർജ മന്ത്രിമാരുടെ അടിയന്തര യോഗം

By Web TeamFirst Published Feb 28, 2022, 9:05 AM IST
Highlights

യൂറോപ്യൻ യൂണിയൻ അവരുടെ 40 ശതമാനം ഇന്ധന ആവശ്യങ്ങൾക്കും റഷ്യയെയാണ് ആശ്രയിക്കുന്നത്. പല രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പിന്നാലെ പുടിൻ എണ്ണ കയറ്റുമതി നിർത്തിവച്ചേക്കുമെന്നാണ് ആശങ്ക

യുക്രൈൻ: യുക്രൈൻ(ukraine) പ്രതിസന്ധി (crisis)ഇന്ധന വിതരണത്തെ (fuel supplies)ബാധിക്കുമെന്ന് ആശങ്കയിൽ യൂറോപ്യൻ യൂണിയൻ(european union).യൂറോപ്യൻ യൂണിയനിലെ ഊർജ മന്ത്രിമാർ അടിയന്തര യോഗം ചേരും. ഇന്ന് ബ്രസൽസിൽ വച്ചാണ് യോ​ഗം ചേരുന്നത്. 

യൂറോപ്യൻ യൂണിയൻ അവരുടെ 40 ശതമാനം ഇന്ധന ആവശ്യങ്ങൾക്കും റഷ്യയെയാണ് ആശ്രയിക്കുന്നത്. പല രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പിന്നാലെ പുടിൻ എണ്ണ കയറ്റുമതി നിർത്തിവച്ചേക്കുമെന്നാണ് ആശങ്ക. 

യുക്രൈനിൽ റഷ്യ തുടരുന്ന അതിരൂക്ഷ ആക്രണണത്തിന് എതിരെ രാജ്യങ്ങൾ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. റഷ്യക്കെതിരെ സർവ മേഖലകളിലും ഉപരോധം തീർത്തായിരുന്നു പല രാജ്യങ്ങളും യുക്രൈന് പിന്തുണ പ്രഖ്യാപിച്ചത്. 

റഷ്യക്ക‌െതിരെ പോരാടാൻ വേണ്ടി ആയുധങ്ങളെത്തിക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഇന്നലെ രാവിലെ സിഡ്നിയിലാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ പ്രഖ്യാപനം വന്നത്.

ഓസ്ട്രേലിയൻ സർക്കാർ ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബെൽജിയവും ജർമനിയും യുക്രൈന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.  യുക്രൈൻ സൈന്യത്തിന് 2,000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകാനാണ് ഇവരുടെ തീരുമാനം. യുക്രൈന് ആയുധങ്ങൾ വിതരണം ചെയ്യാമെന്ന് ജർമ്മനിയും അറിയിച്ചിട്ടുണ്ട്. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ യുക്രൈനിന് അയക്കാൻ രാജ്യം നെതർലാൻഡിന് അനുമതി നൽകി.

വോഡ്ക നിരോ‌ധിക്കാൻ യുഎസും കാനഡയും തീരുമാനിച്ചിരുന്നു. റഷ്യക്ക് വെബ്സൈറ്റ് വഴിയുള്ള വരുമാനവും തടഞ്ഞിട്ടുണ്ട്. റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്ക് പരസ്യ വരുമാനം നൽകില്ലെന്ന് ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്. 

റഷ്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എത്തിക്കല്‍ ഹാക്കിംഗ് സംഘമായ അനോണിമസ് രം​ഗത്തെത്തിയിരുന്നു. റഷ്യന്‍ പ്രതിരോധ വകുപ്പിന്റെയും ക്രെംലിന്റെയും വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് തങ്ങളാണെന്ന് അനോണിമസ് അവകാശപ്പെട്ടു.ആര്‍യു എന്ന എക്സ്റ്റന്‍ഷനുള്ള എല്ലാ സർക്കാർ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തകര്‍ക്കാന്‍ സാധിച്ചെന്നാണ് ഹാക്കര്‍ ഗ്രൂപ്പ് പറയുന്നത്. 

പുട്ടിന്‍ റഷ്യയില്‍ ഇന്‍റര്‍‍നെറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട് അത് മറികടന്നുള്ള ആക്രമണങ്ങളാണ് ഞങ്ങള്‍ നടത്തുന്നതെന്ന് അനോണിമസ് അവകാശപ്പെട്ടുന്നു. അതേസമയം തന്നെ യുക്രെയ്ന്‍കാര്‍ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാനായി അനോണിമസ് പരിശ്രമിക്കുന്നുണ്ടെന്നും ഹാക്കര്‍ ഗ്രൂപ്പ് പറഞ്ഞു. വെള്ളിയാഴ്ചയാണ് അനോണിമസുമായി ബന്ധപ്പെട്ട ഹാക്കര്‍ അക്കൗണ്ടുകള്‍ പുട്ടിനെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ചത്.
 

click me!