
പാരീസ്: ലോകം കൊറോണയുടെ ഭീഷണി നേരിടുന്പോള്‍ അതിനെതിരായ വാക്സിന്‍ വിറ്റ് ഒന്‍പത് വ്യക്തികള്‍ ശതകോടികള്‍ ഉണ്ടാക്കിയെന്ന് ആരോപണം. വാക്‌സിന്‍ സാങ്കേതികവിദ്യയില്‍ കമ്പനികളുടെ കുത്തകകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്തരം ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വാക്സിന്‍ വില്‍പ്പനയിലൂടെ ശതകോടികള്‍ ഉണ്ടാക്കിയ ഒന്‍പത് പേരുടെ അറ്റാദായം 19.3 ശതകോടി ഡോളറായെന്നും ഒരു അവികസിത രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും 1.3 തവണ വാക്‌സിനേഷന്‍ നടത്താനുള്ള തുകയുണ്ട് ഇതെന്നും പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരമാണ് കണക്കുകളെന്ന് ഇവര്‍ പറയുന്നു. വാക്സിനുകളുടെ സ്വത്തവകാശം, പേറ്റന്റ്, പണം നല്‍കിയുളള കുത്തിവെയ്പ്പ്, എന്നിവ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രചരണം നടത്തുന്ന മനുഷ്യാവകാശ സംഘടനയാണ് ഇത്. വാക്‌സിനിലൂടെ ശതകോടികള്‍ സമ്പദിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് മോഡേണാ സിഇഒ സ്‌റ്റെഫാനി ബെന്‍സലും, ബയോ എന്‍ ടെക്ക് മേധാവി ഉഗുര്‍ സാഹിനുമാണ്.
മറ്റ് മുന്ന് പേര്‍ ചൈനീസ് വാക്‌സിന്‍ കമ്പനിയായ സാന്‍ സിനോ ബയോളജിക്‌സിന്റെ സഹ നിര്‍മ്മാതാക്കളാണ്. ഈ ഒമ്പത് പേര്‍ക്ക് പുറമേ വാക്‌സിന്‍ എത്തിയതോടെ നിലവില്‍ ബില്യണെയര്‍മാരായിരുന്ന ചിലരുടെ മൊത്തം സമ്പത്ത് 32.2 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്‌തെന്ന് സംഘടന പറയുന്നു. ബൗദ്ധിക സ്വത്തവകാശ നിയമം താല്‍ക്കാലികമായി നീക്കണോ എന്ന കാര്യം മുഖ്യ അജണ്ഡയായ വെള്ളിയാഴ്ച നടക്കുന്ന ജി 20 യുടെ ആഗോള ആരോഗ്യ ഉച്ചകോടിയ്ക്ക് തൊട്ടുമുമ്പായിട്ടാണ് ഗവേഷണ വിവരം പുറത്തു വന്നിരിക്കുന്നത്.
അതേസമയം അവികസിത രാജ്യങ്ങളില്‍ മരുന്നു നിര്‍മ്മാണം പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്ന വാദം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കോവിഡില്‍ ദുരിതം അനുഭവിക്കുമ്പോള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ വിഷമിക്കുകയാണ്. വാക്‌സിനുകളുടെ ദൗര്‍ലഭ്യം മൂലം 11 സംസ്ഥാനങ്ങള്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനം എടുത്തിരിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam