പശ്ചിമ സമുദ്രത്തിന് മുകളിലൂടെ ഏകദേശം മൂന്ന് മണിക്കൂറിലധികം പറന്ന മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി പതിച്ചതായാണ് കെസിഎൻഎ റിപ്പോർട്ട് 

പ്യോംങ്യാംഗ്: യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിട്ട തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണങ്ങൾ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും മകളും. ചൊവ്വാഴ്ച നാവിക നശീകരണ കപ്പലായ ചോ ഹ്യോണിൽ നിന്ന് ആയുധങ്ങൾ തൊടുത്തുവിടുന്നത് കാണിക്കുന്ന ഒരു സ്‌ക്രീനിലേക്ക് ഇരുവരും ഒരു കോൺഫറൻസ് റൂമിൽ നോക്കുന്നതായുള്ള ദൃശ്യങ്ങളും ഉത്തര കൊറിയ പുറത്തുവിട്ടു. 2022 അവസാനം മുതൽ സൈനിക പരേഡുകളും ആയുധ വിക്ഷേപണങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖ പരിപാടികളിൽ കിമ്മിന്റെ മകൾ കിം ജൂഎ കിമ്മിനൊപ്പം പങ്കെടുത്തിരുന്നു.

ഉത്തരകൊറിയയുടെ പടിഞ്ഞാറൻ തീരത്തുള്ള ദ്വീപുകളിലാണ് മിസൈലുകൾ പതിച്ചതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. നാവികസേനയുടെ തന്ത്രപരമായ ആക്രമണ നിലപാട് പ്രകടിപ്പിക്കുന്നതിനും ആയുധ പരീക്ഷണങ്ങളെക്കുറിച്ച് സൈനികരെ പരിചയപ്പെടുത്തുന്നതിനുമാണ് വിക്ഷേപണങ്ങൾ നടത്തിയതെന്നാണ് കിം ജോങ് ഉൻ പറഞ്ഞതെന്നും കെസിഎൻഎ റിപ്പോർട്ട് വിശദമാക്കുന്നു. ചോ ഹ്യോണിൽ നിന്ന് സമാനമായ ക്രൂയിസ് മിസൈൽ വിക്ഷേപണങ്ങൾ കഴിഞ്ഞ ആഴ്ചയിലും കിം ജോങ് ഉൻ നേരിട്ട് നിരീക്ഷിച്ചിരുന്നു. യുഎസ്-ദക്ഷിണ കൊറിയൻ സൈനികാഭ്യാസങ്ങൾ ആരംഭിച്ചതിന് ശേഷമാണ് ഉത്തര കൊറിയ ചൊവ്വാഴ്ച മിസൈൽ വിക്ഷേപണം നടത്തിയത്. തിങ്കളാഴ്ച ആരംഭിച്ച 11 ദിവസത്തെ ഫ്രീഡം ഷീൽഡ് അഭ്യാസം പ്രധാനമായും കമ്പ്യൂട്ടർ സിമുലേറ്റഡ് കമാൻഡ് പോസ്റ്റ് അഭ്യാസമാണെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഉടൻ കമ്മീഷൻ ചെയ്യാൻ പോവുന്ന നാവിക നശീകരണ കപ്പലായ ചോ ഹ്യോൺ ആണ് സ്ട്രാറ്റജിക് ക്രൂയിസ് മിസൈൽ പരീക്ഷണത്തിന് വേദിയായത്.

പശ്ചിമ സമുദ്രത്തിന് മുകളിലൂടെ ഏകദേശം മൂന്ന് മണിക്കൂറിലധികം പറന്ന മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി പതിച്ചതായാണ് കെസിഎൻഎ റിപ്പോർട്ട് വിശദമാക്കുന്നത്. ഉത്തരകൊറിയയുടെ ആദ്യത്തെ അയ്യായിരം ടൺ ക്ലാസ് ഡിസ്ട്രോയറാണ് ചോ ഹ്യോൺ. ഇത്തരം വലിയ യുദ്ധക്കപ്പലുകൾ ഓരോ വർഷവും രണ്ടെണ്ണം വീതം നിർമ്മിക്കണമെന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. അമേരിക്കയുടെ നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്ന കൃത്യമായ സന്ദേശമാണ് ഈ പരീക്ഷണങ്ങളിലൂടെ ഉത്തരകൊറിയ നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം