
ദില്ലി: തന്റെ സഹോദരിയെയും (കസിന്‍) ഭർത്താവിനെയും മക്കളുടെ മുന്നിൽ വെച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ താരം മധുര നായിക്. ഇന്ത്യയില്‍ ജീവിക്കുന്ന ജൂത വിഭാഗത്തില്‍ പെട്ടയാളാണ് മധുര. നാഗിന്‍ എന്ന പരമ്പരയിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്.
"ഞാൻ മധുര നായിക്. ഇന്ത്യൻ വംശജയായ ജൂത വിഭാഗത്തില്‍ നിന്നുള്ളവള്‍. ഇന്ത്യയിൽ ഇപ്പോൾ ഞങ്ങൾ 3000 പേരേ ഉള്ളൂ. കഴിഞ്ഞ ദിവസം, ഒക്ടോബർ 7 ന് ഞങ്ങളുടെ കുടുംബത്തിലെ രണ്ട് പേരെ നഷ്ടമായി. എന്‍റെ കസിന്‍ ഒടയയും ഭര്‍ത്താവും കൊല്ലപ്പെട്ടു. അവരുടെ രണ്ട് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്ന സങ്കടം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇസ്രയേൽ വേദനയിലാണ്. ഇസ്രയേലിന്‍റെ മക്കളും സ്ത്രീകളും തെരുവുകളും ഹമാസിന്‍റെ രോഷത്തില്‍ കത്തുകയാണ്. അവര്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ലക്ഷ്യമിടുന്നു"- മധുര നായിക് പറഞ്ഞു.
കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്നു, ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രയേല്‍ സൈന്യം
കൊല്ലപ്പെട്ട സഹോദരിയുടെ ചിത്രം പങ്കുവെച്ചപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ട്രോളുകളുണ്ടായെന്നും മധുര പറഞ്ഞു. ജൂതയായതിന്‍റെ പേരില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും അവര്‍ പറഞ്ഞു. തന്‍റെ സങ്കടം സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടും പങ്കുവെയ്ക്കാനാണ് ഈ വീഡിയോ ചെയ്തതെന്നും മധുര ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി.
സ്വയം പ്രതിരോധം തീവ്രവാദമല്ലെന്ന് മധുര നായിക് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇരുവശത്തും അടിച്ചമർത്തലുണ്ടാകുന്നതിനെയും പിന്തുണയ്ക്കുന്നില്ലെന്ന് മധുര നായിക് വിശദീകരിച്ചു.
ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനിടെ ഇതുവരെ മൂവായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലെത്തിയപ്പോള്‍ ഇരുപക്ഷത്തും നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. അവരുടെ പ്രിയപ്പെട്ടവരിലൂടെ ക്രൂരമായ കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam