
ബീജിംഗ്: കൊവിഡിൽ ഒളിച്ചുകളിക്കുന്നുവെന്ന ആക്ഷേപത്തിനിടെ ചൈനയിൽ ആശങ്കയേറ്റി പ്രശസ്തരുടെ മരണങ്ങൾ. യുവഗായികയും ശാസ്ത്രജ്ഞരും അടക്കം ചൈനയില്‍ അടുത്തിടെ മരിച്ചത് ഇരുപതിലേറെ പ്രമുഖരാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചൈന യഥാർത്ഥ കണക്കുകൾ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയും ആരോപിക്കുന്നുണ്ട്. നാല്‍പതുകാരിയും ഓപ്പറ ഗായികയുമായ ചുലാന്ലാന്‍ കഴിഞ്ഞ മാസമാണ് മരിച്ചത്. ചുലാന്‍ലാന്‍റെ വിയോഗത്തില്‍ അഗാധമായ ദുഖമുണ്ടെന്ന് വ്യക്തമാക്കിയ കുടുംബാംഗങ്ങള്‍ അടക്കമുള്ള ആരും തന്നെ ഇവരുടെ മരണ കാരണം പുറത്ത് പറഞ്ഞിട്ടില്ല. ഗായികയുടെ മരണം കൊവിഡ് മൂലമാണെന്ന പ്രചാരണം ഇതിനോടകം ഉയര്‍ന്നിട്ടുമുണ്ട്.
ഡിസംബര് മാസത്തിലാണ് സീറോ കൊവിഡ് പോളിസി റദ്ദാക്കിയതിന് പിന്നാലെ കൊവിഡ് രോഗബാധയില്‍ പെട്ടന്നുള്ള വര്‍ധനവ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നതുമായി റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ദിവസേനയുള്ള കൊവിഡ് കണക്കുകള്‍ പുറത്ത്ത വിടുന്നത് ചൈന നിര്‍ത്തി വച്ചിരിക്കുകയാണ്. ഡിസംബറിന് ശേശം 22 കൊവിഡ് മരണങ്ങള്‍ മാത്രമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ മരണമാണെന്ന് കണക്കാക്കാന്‍ വളരെ സൂക്ഷമമായ മാനദണ്ഡങ്ങളുമാണ് ചൈന സ്വീകരിച്ചിട്ടുള്ളതും. ശ്വാസകോശ സംബന്ധിയായ തകരാറുകള്‍ മൂലം മരിക്കുന്നവരെ മാത്രമാണ് കൊവിഡ് മരണമായി കണക്കാക്കുന്നത്. ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
പുതുവത്സര ദിനത്തില്‍ നടന്‍ ഗോങ് ജിന്‍ടാംഗിന്‍റെ മരണവും ചൈനയെ ഉലച്ചിരുന്നു. രാജ്യത്തെ ഏറ്റവും അധികം കാലം സംപ്രേക്ഷണം ചെയ്ത സീരീസിലെ താരമാണ് 83കാരനായ ഗോങ്. ഗോങിന്‍റെ മരണകാരണത്തിലും വ്യക്തത വരാനുണ്ട്. അടുത്തിടെയുള്ള സെലിബ്രിറ്റി മരണങ്ങളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്താമെന്നാണ് ചൈനീസ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. 84കാരനും പ്രശസ്ത തിരക്കഥാകൃത്തായ നീ സെന്നും അടുത്തിടെയാണ് മരിച്ചത്.
മാധ്യമ പ്രവര്‍ത്തകനനും വിരമിച്ച അധ്യാപകനുമായ ഹൂ ഫ്യൂമിംഗ് ജനുവരി രണ്ടാം തിയതി തന്‍റെ 87ാം വയസിലാണ് മരിച്ചത്. 21 ഡിസംബര്‍ മുതല്‍ 26ഡിസംബര്‍ വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ 16 ശാസ്ത്രജ്ഞരാണ് ചൊനയില്‍ മരണപ്പെട്ടിട്ടുള്ളത്. ഇവരുടെയെല്ലാം മരണത്തില്‍ പൊതുവായുള്ള കാര്യം മരണകാരണം വ്യക്തമല്ലെന്നതാണ്. സമാന്തരമായി സീറോ കൊവിഡ് പോളിസിക്കെതിരായി പ്രതിഷേധിച്ചവര്‍ക്കെതിരെയും ചൈനയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam