
ലണ്ടന്‍ : മേഗന്‍ മാര്‍ക്കലുമായുള്ള വിവാഹത്തിന് പിന്നാലെ സഹോദരനും ബ്രിട്ടീഷ് കിരീടാവകാശിയുമായ വില്യം രാജകുമാരന്‍ ശാരീരികമായി കയ്യേറ്റം ചെയ്തെന്ന വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്‍റെ ആത്മകഥ. സഹോദരനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത് മേഗനുമായുള്ള വിവാഹ ശേഷമായിരുന്നു. സ്പെയര്‍ എന്ന ഹാരി രാജകുമാരന്‍റെ ആത്മകഥയിലാണ് ഇക്കാര്യം വിശദമാക്കുന്നത്. 2019ല്‍ ലണ്ടനിലെ ഹാരിയുടെ വസതിയില്‍ വച്ചാണ് സംഭവമുണ്ടായത്.
വില്യം മേഗനെ അധിക്ഷേപിച്ച് സംസാരിച്ചു. ഇതിന്‍റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ വില്യം ഹാരിയെ കോളറിന് പിടിച്ച് തള്ളി നിലത്തിട്ടു. ആക്രമണത്തില്‍ ഹാരിയുടെ പുറത്ത് കാണാവുന്ന രീതിയിലുള്ള മുറിവുണ്ടായിയെന്നാണ് ആത്മകഥയെ ആസ്പദമാക്കിയുള്ള ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. അടുത്ത ആഴ്ചയാണ് ഹാരിയുടെ ആത്മകഥ പുറത്തിറങ്ങുക.
ദമ്പതികളെന്ന നിലയില്‍ പാപ്പരാസികളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളേക്കുറിച്ച് സഹോദരനോട് വിശദീകരിക്കാനിരിക്കെയാണ് വില്യം വീട്ടിലെത്തിയത്. എന്നാല്‍ വീല്യം വീട്ടിലെത്തിയത് വളരെ ദേഷ്യത്തിലായിരുന്നു. മേഗനെക്കുറിച്ചുള്ള പരാതി വില്യം പറഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ അതേവാദമാണ് സഹോദരന്‍ ഉന്നയിക്കുന്നതെന്ന് ഹാരി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഹാരി പെരുമാറുന്നത് യുക്തിയോടെയല്ലെന്ന് തുറന്നടിച്ച വില്യം സഹോദരനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഹാരിയുടെ ആത്മകഥ വിശദമാക്കുന്നതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.
നേരത്തെ രാജകീയ ജീവിതം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സഹോദരൻ വില്യം രാജകുമാരന്‍ കോപാകുലനായതായിയെന്ന് നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്ത 'ഹാരി ആന്‍റ് മേഗൻ' എന്ന ഡോക്യുമെന്‍റ്റിയില്‍ ഹാരി തുറന്ന് പറഞ്ഞിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഓപ്ര വിൻഫ്രയ്ക്ക് നൽകിയ അഭിമുഖത്തില്‍ ഉയര്‍ത്തിയത്. മകന് നിറം കുറവാണെങ്കിൽ രാജകുമാരന്‍ എന്ന പദവി നൽകുന്നതിലെ ബുദ്ധിമുട്ട് രാജകുടുംബത്തിലെ ഒരു വ്യക്തി ഹാരിയെ അറിയിച്ചിരുന്നുവെന്നും മേഗൻ വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം കുടുംബത്തിലെ ചില അംഗങ്ങളിൽ നിന്നും വംശീയ പരാമർശങ്ങൾ നേരിടേണ്ടിവന്നുവെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam