
ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് പക്വതയില്ലാത്തതും യാഥാര്‍ഥ്യബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. അതേ സമയം കൊവിഡിനെതിരെയുള്ള ഫലപ്രദമായ വാക്സിനുകളുടെ കണ്ടെത്തല്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണവും മരണസംഖ്യയും കുറക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.
"കൊവിഡ് വ്യാപിക്കുന്നത് പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വാക്‌സിനുകള്‍ക്ക് കൊറോണ വൈറസിന്റെ സ്‌ഫോടനാത്മകമായ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചു". നമ്മള്‍ മിടുക്ക് പ്രകടിപ്പിച്ചാൽ ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും പുതിയ കൊവിഡ് കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്താനും മഹാമാരിയെ നിയന്ത്രിക്കാനും സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ വൈറസ് നിയന്ത്രണ വിധേയമാണ്. എന്നാൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെക്കുറിച്ച് ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് മുമ്പ് ചില വികസിത രാജ്യങ്ങളിലെ ആരോഗ്യവാന്‍മാരായ യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഖേദകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
'ഇത് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമല്ല, മറിച്ച് വൈറസിനെതിരേ നടത്തുന്ന പോരാട്ടമാണ്. സ്വന്തം ജനങ്ങളെ അപകടത്തിലാക്കാൻ ഞങ്ങള്‍ ഒരിക്കലും പറയുന്നില്ല. എന്നാല്‍ ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികളാകാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്. ഓരോ രാജ്യങ്ങളും എന്തുചെയ്യണമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.' അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചകളിൽ വൈറസ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam