
മോസ്‌കോ : ദിവസങ്ങൾക്ക് മുമ്പ് സ്ഫോടനത്തിൽ തകർന്ന ക്രിമിയയിലെ കടൽ പാലം പുനർനിർമ്മിക്കാൻ ഉത്തരവിട്ട് റഷ്യ. ക്രിമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന ഏക പാലം സ്‌ഫോടനത്തിൽ തകർന്നതിനെ വലിയ തിരിച്ചടിയായാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ വിലയിരുത്തിയത്. ഇതിന് പിന്നാലെ യുക്രൈനിൽ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ക്രിമിയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ 2023 ജൂലൈയിൽ പൂർത്തിയാക്കാൻ റഷ്യൻ സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കിയത്. . പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ ഒപ്പുവച്ച ഉത്തരവിൽ കാബിനറ്റ്, നിർമ്മാണ ചുമതല നൽകിയ കമ്പനിയോട് 2023 ജൂലൈ ഒന്നിനകം ജോലി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു.
ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് ഉഗ്ര സ്ഫോടനത്തിൽ തകർന്നത്. യുദ്ധം മുറുകുന്നതിനിടെ പാലം തകർന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാലത്തിന്റെ ഒരുഭാഗം തകർന്നു. പാലത്തെ ‘നൂറ്റാണ്ടിലെ നിർമിതി’യെന്നാണ് റഷ്യൻ മാധ്യമങ്ങൾ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിർമിതിയായും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
പാലം തകർത്തതിന് പിന്നിൽ യുക്രൈനാണെന്ന് ആരോപിച്ച പുട്ടിൻ കൈവിൽ കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യോമാക്രമണത്തിലൂടെ വരുത്തി വച്ചത്. ഭീകരാക്രമണമെന്നാണ് പാലം തകർത്തതിനെ പുട്ടിൻ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്പോൺസർമാരും യുക്രൈൻ ആണെന്നും പുട്ടിൻ പറഞ്ഞിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യുക്രൈനിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്. റഷ്യയെ ക്രീമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയായിരുന്നു റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam