
ബാങ്കോക്ക്: ബീച്ചിൽ വിദേശ വനിതകളുടെ ചിത്രം രഹസ്യമായി പകര്‍ത്തിയ ഇന്ത്യൻ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. തായ്‌ലൻഡിലെ ഒരു ബീച്ചിൽ വിദേശ വനിതകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ ഇന്ത്യക്കാരനെതിരെയാണ് സോഷ്യൽ മീഡീയ ഉപയോക്താക്കള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഇയാളുടെ പൗരബോധം സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്.
ഋഷഭ് യാദവ് എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബീച്ചിൽ ഒരു കൂട്ടം ഇന്ത്യക്കാർക്കൊപ്പം ഇരിക്കുന്ന ഒരു യുവാവ് മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് അടുത്തുള്ള സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ അനുമതിയില്ലാതെ സൂം ചെയ്ത് പകർത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. 'ചിലർ ചെയ്യുന്ന ലജ്ജാവഹമായ കാര്യങ്ങൾ, എല്ലാവരുടെയും പേര് മോശമാക്കുന്നു' എന്നാണ് ഋഷഭ് യാദവ് ഈ വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. 'ഇവർ തുടർച്ചയായി ഡീപ്പ് സൂം ചെയ്ത് ഫോട്ടോകൾ എടുക്കുകയായിരുന്നു! ഇവർ ബീച്ചിൽ മാലിന്യങ്ങളും ഉപേക്ഷിച്ചു. ഇത് തായ്‌ലൻഡിലായിരുന്നു. പൗരബോധം എന്നത് നാം തീർച്ചയായും ആഴത്തിൽ പഠിപ്പിക്കേണ്ട ഒന്നാണ്'-ഋഷഭ് യാദവ് കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയില്‍ പ്രചരിച്ച വീഡിയോക്ക് നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് കമന്‍റുകള്‍ പങ്കുവെച്ചത്. ഇതുകൊണ്ടാണ് വിദേശത്ത് ഇന്ത്യക്കാർക്ക് മോശം പേര് വരുന്നതെന്നും ബഹുമാനവും സമ്മതവും അടിസ്ഥാനപരമായ കാര്യങ്ങളാണെന്നും ഒരാൾ കമന്‍റ് ചെയ്തു. 'ഇത് സത്യമാണെങ്കിൽ, ഏത് രാജ്യത്തും ലജ്ജാകരവും അസ്വീകാര്യവുമായ പെരുമാറ്റമാണിത്'- മറ്റൊരാൾ കുറിച്ചു.
'ഇതുപോലുള്ള ആളുകൾ മറ്റുള്ളവരുടെ യാത്രാനുഭവം നശിപ്പിക്കുകയും ഇന്ത്യൻ സഞ്ചാരികളുടെ പ്രതിച്ഛായ തകർക്കുകയും ചെയ്യുന്നു' എന്നും, 'ചിലർ വിദേശത്ത് വംശീയതയെക്കുറിച്ച് പരാതി പറയും, എന്നാൽ നമ്മളിൽ ചിലർ വിമർശനത്തിന് വഴിവെക്കുന്ന തരത്തിൽ പ്രവർത്തിക്കുമെന്നു'മൊക്കെയാണ് വീഡിയോക്ക് താഴെയുള്ള കമന്‍റുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam