ഉത്തരകൊറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന് 99.97% വോട്ടോടെ വൻ വിജയം. എന്നാൽ, 1957-ന് ശേഷം ആദ്യമായി 0.07% പേർ കിമ്മിനെതിരെ വോട്ട് രേഖപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും ഒരൊറ്റ സ്ഥാനാർത്ഥി മാത്രമുള്ള ഈ തെരഞ്ഞെടുപ്പിനെ പുറംലോകം ഒരു പ്രഹസനമായാണ് കാണുന്നത്.

പോങ്യാങ്: 2026 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 99.97% വോട്ടും എല്ലാ സീറ്റുകളും നേടി കിം ജോങ് ഉൻ വിജയിച്ചു. രാജ്യത്തെ ഔദ്യോ​ഗിക മാധ്യമമായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി മാർച്ച് 15 ന് വോട്ടെടുപ്പ് നടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 99.99% പേരും പങ്കെടുത്തു. വിദേശത്തോ കടലിൽ ജോലി ചെയ്യുന്നവരെ ആയ 0.0037% പേർക്ക് മാത്രമേ വോട്ടുചെയ്യാൻ എത്താതിരുന്നുള്ളൂ. വോട്ടുചെയ്തവരിൽ 99.93% പേർ സ്ഥാനാർത്ഥികളെ പിന്തുണച്ചപ്പോൾ 0.07% പേർ എതിർത്ത് വോട്ട് ചെയ്തു. ഇത് ഉത്തരകൊറിയൻ തിരഞ്ഞെടുപ്പുകളിൽ അസാധാരണമാണെന്നും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരം, തൊഴിലാളികൾ, കർഷകർ, ബുദ്ധിജീവികൾ, സൈനികർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 687 പ്രതിനിധികളെ അസംബ്ലിയിലേക്ക് തെരഞ്ഞെടുത്തു. ഓരോ നിയോജകമണ്ഡലത്തിലും ഒരു സ്ഥാനാർത്ഥിയെ മാത്രം പട്ടികപ്പെടുത്തിയതിനാൽ, പുറത്തുനിന്നുള്ള നിരീക്ഷകർ ഈ പ്രക്രിയയെ ഷോ ഇലക്ഷൻ എന്നാണ് വിശേഷിപ്പിച്ചത്. 1957 ന് ശേഷം സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ ആദ്യമായി എതിർ വോട്ടുകൾ ലഭിച്ചതായി സംസ്ഥാന മാധ്യമങ്ങൾ അംഗീകരിച്ചു.

ഉത്തരകൊറിയയിൽ ഇത്തരം വൻ വിജയങ്ങൾ സാധാരണമാണെങ്കിലും, 0.07% വിയോജിപ്പുള്ള വോട്ടുകൾ ഓൺലൈനിൽ ചർച്ചയായി. ആരാണ് കിമ്മിനെ എതിർത്ത് വോട്ട് ചെയ്തവർ എന്നതായിരുന്നു പ്രധാന ചർച്ച. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ, യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം നടക്കുന്ന സാഹചര്യത്തിൽ, ജപ്പാൻ കടലിലേക്ക് ഉത്തരകൊറിയ 10-ലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. പിന്നാലെ റോക്കറ്റ് ലോഞ്ചർ പരീക്ഷണവും നടത്തി.