
കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. പ്രതിവിധികളില്ലാതെ എബോള വലിയ രീതിയിൽ പടർന്ന് പിടിച്ചതോടെയാണ് സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയും എബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരെയും പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസവും ദേഷ്യവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തിൽ വ്യാഴാഴ്ചയാണ് ഈ അക്രമസംഭവം അരങ്ങേറിയത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിട്ടുനൽകാൻ അധികൃതർ വിസമ്മതിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്നും രോഗം പടരാൻ വലിയ സാധ്യതയുള്ളതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സംസ്കാരം നടത്താവൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, തങ്ങളുടെ പ്രിയപ്പെട്ടവന് അവസാന കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാത്തത് ക്രൂരതയാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കൾ കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമികൾ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിത്തകർക്കുകയും എബോള രോഗികൾക്കായി ഒരുക്കിയിരുന്ന ടെന്റുകൾക്ക് തീയിടുകയും ചെയ്തു.
അന്ന് സംസ്കരിക്കാൻ വെച്ചിരുന്ന ഒരു മൃതദേഹവും ടെന്റുകൾക്കൊപ്പം പൂർണ്ണമായി കത്തിയമർന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസ് കണ്ണീർവാതകവും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തെങ്കിലും അക്രമികളെ തടയാൻ കഴിഞ്ഞില്ല. അക്രമം ഭയന്ന് സന്നദ്ധപ്രവർത്തകർ വാഹനങ്ങളിൽ അവിടെനിന്നും രക്ഷപ്പെട്ടു. കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam