
മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത സുഹൃത്തിന്റെ മകൾ മോസ്‌കോയ്ക്ക് സമീപം കാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. "പുടിന്റെ തലച്ചോര്‍" എന്ന് വിശേഷിപ്പിക്കപ്പെടുന്ന അലക്സാണ്ടർ ഡുഗിന്‍റെ മകൾ ഡാരിയ ഡുഗിനാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. അലക്സാണ്ടർ ഡുഗിനെ ഉദ്ദേശിച്ചുള്ള കൊലപാതക ശ്രമമായിരുന്നു ഇതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.
ഇന്നലെ രാത്രി ബോൾഷിയെ വ്യാസോമി ഗ്രാമത്തിനടുത്തുണ്ടായ സ്‌ഫോടനത്തിലാണ് പുടിന്‍റെ വിശ്വസ്തന്‍റെ മകള്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പ്രകാരം, റോഡ് അരികില്‍ ഡാരിയ ഡുഗിന്‍ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ പ്രാഡോ തീപിടിച്ചത് കാണുന്നുണ്ട്, സമീപത്ത് സുരക്ഷ സേന വാഹനങ്ങളും ഫയര്‍ എഞ്ചിനുകളുമുണ്ട്.
പുടിനോട് ഏറ്റവും അടുപ്പമുള്ള ഒരു തീവ്ര ദേശീയവാദിയാണ് റഷ്യൻ തത്ത്വചിന്തകനായ അലക്സാണ്ടർ ഡുഗിന്‍. ഇദ്ദേഹത്തെ ലക്ഷ്യമായിരുന്നും ആക്രമണമെന്നാണ് ആര്‍ടി റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ രാത്രി ഒരു പരിപാടിക്ക് ശേഷം അലക്സാണ്ടർ ഡുഗിനും മകളും ഒരേ കാറിൽ മടങ്ങേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം ഡുഗിൻ ചില കാരണങ്ങളാല്‍ യാത്ര വൈകിപ്പിക്കുകയായിരുന്നു. അതേ സമയം സുരക്ഷ ഏജന്‍സികള്‍ സ്ഥിരീകരിക്കാത്ത മറ്റൊരു വീഡിയോ ദൃശ്യങ്ങള്‍ പ്രകാരം, വാഹനം കത്തുന്ന സ്ഥലത്ത് അലക്സാണ്ടര്‍ ഡുഗിൻ എത്തുന്നത് കാണിക്കുന്നുണ്ട്. ഇത് റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എസ്‌യുവി പൊട്ടിത്തെറിച്ച് ഒരു സ്ത്രീ മരിച്ചതായി റഷ്യൻ എമർജൻസി സർവീസായ ടാസ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു, എന്നാൽ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഇവര്‍ ആദ്യം അറിയിച്ചത്. റഷ്യൻ പ്രസിഡന്‍റ് പുടിനുമായുള്ള ബന്ധത്തിന്‍റെ പേരിൽ അലക്സാണ്ടർ ഡുഗിനെ "പുടിന്റെ റാസ്പുടിൻ" എന്ന് പുടിന്‍ വിമര്‍ശകര്‍ വിളിക്കാറുണ്ട്.
ഉക്രെയ്ൻ അധിനിവേശത്തെ പിന്തുണച്ച റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയാണ് ഡാരിയ ഡുഗിന്‍. ശനിയാഴ്ച ക്രിമിയയിൽ ഉക്രേനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം എന്നത് സുപ്രധാനമാണ്.
നേരത്തെ അലക്സാണ്ടർ ഡുഗിന്‍ പുടിൻ അനുകൂല സാർഗ്രാഡ് ടിവി നെറ്റ്‌വർക്കിന്‍റെ എഡിറ്ററായിരുന്നു. പുടിന്റെ 'ആത്മീയ ഉപദേഷ്ടാവ് എന്ന്' കണക്കാക്കപ്പെടുന്ന് ഇദ്ദേഹം പുടിനില്‍ കനത്ത സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam