ഡെന്‍മാര്‍ക്കില്‍ ആദ്യ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍; രാജ്യത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മെയ്റ്റെ

By Web TeamFirst Published Jun 27, 2019, 10:25 AM IST
Highlights

രാജ്യത്തെ വലതുകക്ഷിയായിരുന്ന ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ഡിപിപിയ്ക്ക് 2015ല്‍ ലഭിച്ച വോട്ടില്‍ നിന്നും പകുതി വോട്ടുകളോളം നഷ്ട്ടപ്പെട്ടു

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഇടതുകക്ഷികളുടെ കൂട്ടായ്മയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍. ഇടതു കക്ഷികളുടെ പിന്തുണയോടെ സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് മെയ്‌റ്റെ ഫ്രെഡറിക്‌സണിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകൃതമായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് (41) മെയ്‌റ്റെ ഫ്രെഡറിക്‌സണ്‍.

ജൂണ്‍ അഞ്ചിന് തെരഞ്ഞെടുപ്പ് ഫലം വന്ന ഡെന്‍മാര്‍ക്കില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നതോടെ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ‘റെഡ് ബ്ലോക്ക്’ എന്നറിയപ്പെടുന്ന ദ സോഷ്യല്‍ ലിബറല്‍സ്, സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി, റെഡ്ഗ്രീന്‍ അലയന്‍സ് എന്നീ ഇടത് സഖ്യകക്ഷികളുടെ പിന്തുണയിലാണ് സര്‍ക്കാര്‍ രൂപീകൃതമായത്. രാജ്യത്തെ 179 സീറ്റുകളില്‍ 91 സീറ്റുകളാണ് ഇടതുപക്ഷം പിടിച്ചെടുത്തത്.

രാജ്യത്തെ വലതുകക്ഷിയായിരുന്ന ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായിരുന്ന ഡിപിപിയ്ക്ക് 2015ല്‍ ലഭിച്ച വോട്ടില്‍ നിന്നും പകുതി വോട്ടുകളോളം നഷ്ട്ടപ്പെട്ടു. രാജ്യത്തെ മുസ്‌ലിംങ്ങളെ നാടുകടത്തണമെന്ന് പറഞ്ഞതിലൂടെ പ്രചാരണ സമയത്ത് വിവാദമുണ്ടാക്കിയ പാര്‍ട്ടിയാണ് ഡിപിപി.

click me!