ഷെറിൻ മാത്യൂസിന്‍റെ കൊലപാതകം; വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം

By Web TeamFirst Published Jun 27, 2019, 7:53 AM IST
Highlights

മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂസും സിനി മാത്യൂസും ബിഹാറിൽ നിന്ന് ദത്തെടുത്ത ഷെറിൻ ദുരൂഹ സാചര്യത്തിൽ കൊല ചെയ്യപ്പെടുകയായിരുന്നു

വാഷിംഗ്ടന്‍: മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്‍റെ കൊലപാതകത്തിൽ വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് ഡാലസ് കോടതി ചുമത്തിയത്. 30 വര്‍ഷത്തേക്ക് മാത്യൂസിന് പരോള്‍ ലഭിക്കില്ല. 2017 ഒക്ടോബറിലാണ് ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടത്. 

മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂസും സിനി മാത്യൂസും ബിഹാറിൽ നിന്ന് ദത്തെടുത്ത ഷെറിൻ ദുരൂഹ സാചര്യത്തിൽ കൊല ചെയ്യപ്പെടുകയായിരുന്നു. കേസിൽ വളർത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. 

ആദ്യം, പാൽ കുടിച്ച സമയത്ത് തൊണ്ടയിൽ കുടുങ്ങിയാണ് ഷെറിൻ മരിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട് അതിന്‍റെ സാധ്യതയെ തള്ളി. ഇതേ തുടര്‍ന്നാണ് വെസ്‍ലി മാത്യുസിനേയും സിനിയേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നതായിരുന്നു സിനിക്കെതിരെ ചുമത്തിയ കുറ്റം. 

കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരുന്നത്. മൂന്ന് വയസുള്ള ഷെറിനെ വീട്ടിൽ ഒറ്റയ്ക്കാക്കിയ ശേഷം സ്വന്തം കുട്ടിയെയും കൊണ്ട് പുറത്ത് പോയെന്നായിരുന്നു ദമ്പതികളുടെ വാദം. കുട്ടിയിൽ ചില മാനസിക അസ്വാസ്ഥ്യത്തിന്‍റെ ലക്ഷണങ്ങൾ കണ്ടതോടെ പ്രതികൾക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടർന്ന് കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ട്.  

click me!