
ഹൂസ്റ്റൺ: ബഹിരാകാശ സഞ്ചാരിയുമായുള്ള സംഭാഷണത്തിനിടെ ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചോദ്യവുമായി ഹോളിവുഡ് താരം ബ്രാഡ് പിറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന അമേരിക്കൻ ആസ്ട്രനോട്ട് നിക്ക് ഹേഗുമായുള്ള ടെലി കോൺഫ്രൻസിങ്ങിനിടെയാണ് താരം ചന്ദ്രയാൻ 2 നെപറ്റി ചോദിച്ചത്.
ബ്രാഡ് പിറ്റിന്‍റെ പുതിയ ചിത്രമായ ആഡ് ആസ്ത്രയുടെ പ്രചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ബഹിരാകാശത്തേക്കുള്ള വീഡിയോ കോൾ. നാസയുടെ വാഷിങ്ങ്ടൺ ആസ്ഥാനത്തെത്തിയാണ് താരം സ്പേസ് സ്റ്റേഷനിലേക്ക് വീഡിയോ കോൾ ചെയ്തത്. ബഹിരാകാശ നിലയത്തിൽ നിന്ന് ഹോളിവുഡ് താരത്തിന്‍റെ ചോദ്യങ്ങൾക്കുത്തരം നൽകിയത് നാസയുടെ മുതിർന്ന ബഹിരാകാശ യാത്രികരിൽ ഒരാളായ നിക് ഹേഗായിരുന്നു. ബഹിരാകാശ നിലയത്തിലുള്ള ആസ്ട്രനോട്ടുകൾക്കായി സിനിമയുടെ പ്രത്യേക സ്ക്രീനിംഗ് നേരത്തെ നടന്നിരുന്നു. അത് കൊണ്ട് ആദ്യ ചോദ്യം ആസ്ട്രോനോട്ടായുള്ള തന്‍റെ അഭിനയം എങ്ങനെയെന്നത് തന്നെയായിരുന്നു, അഭിനയവും സാങ്കേതിക വിശദാംശങ്ങളുമെല്ലാം മികച്ചതായിരുന്നുവെന്ന് നിക് ഹേഗ് തന്നെ സാക്ഷ്യപ്പെടുത്തിയപ്പോൾ നടന് സന്തോഷമായി.
ചോദ്യങ്ങൾ ക്രമേണ സ്പേസ് സ്റ്റേഷനിലെ ജീവിതത്തെക്കുറിച്ചും, സീറോ ഗ്രാവിറ്റിയിലെ പരീക്ഷണങ്ങളിലേക്കും നീണ്ടു. ഗ്രീൻ വിച്ച് മീൻ ടൈമാണ് സ്പേസ് സ്റ്റേഷനിലെ ആസ്ട്രനോട്ടുകൾ പിന്തുടരുന്നതെന്ന് വ്യക്തമാക്കിയ ബഹിരാകാശ യാത്രികർ പകൽ സമയത്തെയും രാത്രി സമയത്തെയും വേർതിരിക്കാൻ പ്രത്യേക ലൈറ്റുകളാണ് ഉപയോഗിക്കുന്നതെന്നും നടനോട് പറഞ്ഞു.
ഒടുവിൽ ചോദ്യം വിക്രം ലാൻഡറിലേക്ക് കടന്നു. ജെറ്റ് പ്രപൽഷൻ ലബോറട്ടറി സന്ദർശിച്ച സമയത്ത് ഇന്ത്യൻ ചാന്ദ്ര ദൗത്യം ലാൻഡ് ചെയ്യുകയായിരുന്നുവെന്നും സ്പേസ് സ്റ്റേഷനിൽ നിന്ന് ഈ സമയം ഇത് വീക്ഷിക്കുന്നുണ്ടായിരുന്നോ എന്നുമായിരുന്നു ബ്രാഡ് പിറ്റിന്‍റെ ചോദ്യം. എല്ലാവരെയും പോലെ വാർത്തകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന് പറഞ്ഞ നിക് ഹേഗ് ലാൻഡിംഗ് മോണിറ്റർ ചെയ്യുന്നുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.
നിക് ഒന്ന് കൂടി കൂട്ടിച്ചേർത്ത് ബഹിരാകാശത്ത് ചെയ്യുന്ന എല്ലാ പ്രവർത്തികളും ബുദ്ധിമുട്ടേറിയതാണ്. സഹകരിച്ച് മുന്നോട്ട് പോകുന്നതാണ് ഈ മേഖലയിൽ എറ്റവും നല്ലത്. 20 മിനുട്ടോളം നീണ്ട ഫോൺകോൾ അവസാനിപ്പിക്കുന്നതിന് മുമ്പ് സയൻസ് ഫിക്ഷൻ സിനിമകൾ കൂടുതൽ പേരേ ശാസ്ത്രത്തിലേക്ക് ആകർഷിക്കുമെന് പ്രതീക്ഷയും നിക് ഹേഗ് പങ്കുവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam