റേഷന്‍ പോയിട്ട് അവശ്യ വസ്തുക്കള്‍ പോലുമില്ല; പരാതിയുമായി പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍

By Web TeamFirst Published Apr 1, 2020, 2:44 PM IST
Highlights

ഈ സമയത്ത് പോലും എന്തിനാണ് ഞങ്ങളോട് ഈ വേര്‍തിരിവ് കാണിക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. റേഷന്‍ വാങ്ങാനായി പുറത്തിറങ്ങുമ്പോള്‍ പൊലീസ് വിരട്ടിയോടിക്കുകയാണ്. ലോക്ക് ഡൌണ് പ്രഖ്യാപിച്ച് രണ്ട് ആഴ്ച പിന്നിടുകയാണ് എന്നിട്ടും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഭക്ഷണം തങ്ങള്‍ക്ക് ലഭിക്കുന്നില്ല

കറാച്ചി: കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ലോകം ജാതിമത ഭേദമില്ലാതെ ഒരുമിച്ച് നില്‍ക്കുമ്പോള്‍ പാകിസ്ഥാനില്‍ മത ന്യൂനപക്ഷണങ്ങള്‍ അവശ്യ സാധനങ്ങള്‍ നിഷേധിക്കുന്നതായി പരാതി. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കള്‍ക്കായി സമീപിക്കുമ്പോള്‍ അവ മുസ്ലിം സമുദായത്തിനുള്ളതാണെന്ന്  വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നതെന്നാണ് പരാതി. കറാച്ചിയിലുള്ള ഹിന്ദു ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടേതാണ് പരാതി. ലോക്ക് ഡൌണില്‍ അധികൃതര്‍ ഞങ്ങളെ സഹായിക്കുന്നില്ല. ന്യൂന പക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ റേഷന്‍ പോലും ലഭിക്കുന്നില്ലെന്ന് ആളുകള്‍ പരാതിപ്പെട്ടതായാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിശദമാക്കുന്നത്. 

അവശ്യ വസ്തുക്കള്‍ നല്‍കുന്ന മിക്ക കടകളും കറാച്ചിയില്‍ അടഞ്ഞുകിടക്കുന്ന നിലയിലാണുള്ളത്. ഇടയ്ക്ക് തുറക്കുന്ന കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയാണ് മത ന്യൂനപക്ഷമാണെന്ന പേരില്‍ സാധനങ്ങള്‍ നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ദിവസ വേതനക്കാരായ നിരവധിപ്പേര്‍ക്കാണ് ഇത്തരത്തില്‍ അവശ്യ വസ്തുക്കള്‍ നിഷേധിച്ചതായാണ് പരാതി. 

രോഗം ബാധിക്കുന്നത് മതത്തെ അടിസ്ഥാനമാക്കിയാണോയെന്ന് റേഷന്‍ നിഷേധിക്കപ്പെട്ടവര്‍ ചോദിക്കുന്നു. ഈ സമയത്ത് പോലും എന്തിനാണ് ഞങ്ങളോട് ഈ വേര്‍തിരിവ് കാണിക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. റേഷന്‍ വാങ്ങാനായി പുറത്തിറങ്ങുമ്പോള്‍ പൊലീസ് വിരട്ടിയോടിക്കുകയാണ്. ലോക്ക് ഡൌണ് പ്രഖ്യാപിച്ച് രണ്ട് ആഴ്ച പിന്നിടുകയാണ് എന്നിട്ടും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഭക്ഷണം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുഎന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കമുള്ളവര്‍ ഇടപെടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

പാകിസ്ഥാനിലെ ജനസംഖ്യയുടെ നാലുശതമാനം മാത്രമാണ് മത ന്യൂനപക്ഷമായ ഹിന്ദുവിഭാഗത്തിലുള്ളവര്‍. നിരന്തരമായി ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനങ്ങളെ നേരിടേണ്ടി വരുന്നുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. പാകിസ്ഥാനില്‍ പല വര്‍ഷങ്ങളിലായ തകര്‍ക്കപ്പെട്ട 400 ഹിന്ദു ക്ഷേത്രങ്ങള്‍ പുരുദ്ധരിക്കുമെന്ന ഇമ്രാന്‍ ഖാന്‍റെ പ്രഖ്യാപനത്തിന് ശേഷവും അവസ്ഥകള്‍ക്ക് മാറ്റമില്ലെന്നാണ് ആരോപണം.  

click me!