
മദ്യപിച്ചിരിക്കെ 29കാരൻ അബദ്ധത്തിൽ വിഴുങ്ങിയ സ്പൂൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചൈനയിലാണ് സംഭവം. ആറ് മാസത്തിന് ശേഷമാണ് സ്പൂൺ പുറത്തെടുത്തതെന്നും ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യാൻ എന്നയാളാണ് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെ പ്ലാസ്റ്റിക് വിഴുങ്ങിയതായി സംശയം തോന്നിയപ്പോഴാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്.
സ്കാനിംഗിൽ അദ്ദേഹത്തിന്റെ ചെറുകുടലിന്റെ ആദ്യ ഭാഗമായ ഡുവോഡിനത്തിൽ സെറാമിക് സ്പൂൺ കണ്ടെത്തി. സ്പൂണിന്റെ സ്ഥാനം വളരെ അപകടകരമാണെന്നും വേഗത്തിൽ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. ചെറുകുടലിൽ മുറിവിനോ വീക്കമോ അല്ലെങ്കിൽ ഗുരുതരമായ ആന്തരിക രക്തസ്രാവത്തിനോ കാരണമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
എങ്ങനെയാണ് സംഭവമെന്ന് പിന്നീട് ഇയാൾ ഓർത്തെടുത്തു. അമിതമായി മദ്യപിച്ച ശേഷം, ഛർദ്ദിക്കാൻ കോഫി സ്പൂൺ ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴായിരിക്കാം വിഴുങ്ങിയതെന്ന് ഇയാൾ പറഞ്ഞു. സ്പൂൺ അയാളുടെ കൈയിൽ നിന്ന് വഴുതി തൊണ്ടയിലൂടെ താഴേക്ക് പോയി. പിന്നീട് അയാൾക്ക് ബോധം നഷ്ടപ്പെട്ടു. ഉണർന്നപ്പോൾ ഇതെല്ലാം ഒരു സ്വപ്നമാണെന്ന് വിശ്വസിച്ചു. വയറുവേദനയ്ക്ക് കാരണം ഛർദ്ദിയാണെന്നും ഇയാൾ കരുതി. ഷാങ്ഹായിൽ തിരിച്ചെത്തിയ യാൻ, വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ പതിവ് വ്യായാമങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ജീവിതം പുനരാരംഭിച്ചു.
എന്നാൽ പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടെ പ്ലാസ്റ്റിക് അകത്തുപോയെന്ന് സംശയിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജൂൺ 18 ന് ഡോക്ടർമാർ സ്പൂൺ നീക്കം ചെയ്യുന്നതിനായി എൻഡോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. സ്പൂണിന്റെ വഴുക്കലുള്ള പ്രതലം കാരണം ഒരു സ്നെയർ ഫോഴ്സ്പ്സ് ഉപയോഗിച്ചുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് സ്പൂൺ പുറത്തെടുത്തു. യാൻ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam