
വാഷിംഗ്ടൺ: അമേരിക്കയിൽ വൈറ്റ് ഹൗസിന്‍റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുതിയ നൃത്തശാല പണിയുന്നതിനായി വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടമാണ് പൂര്‍ണമായും തകര്‍ത്തത്. ഉപഗ്രഹ ചിത്രങ്ങളിൽ ഇവിടെ ഇപ്പോൾ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പുതിയ നൃത്തശാല പണിയുന്നതിനായാണ് കെട്ടിടം തകർത്തത്. വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് വരാനും ഔദ്യോഗിക വിരുന്നുകള്‍, അവധിക്കാലത്തെ സ്വീകരണങ്ങള്‍, പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികള്‍ എന്നിങ്ങനെ വൈറ്റ് ഹൗസിലേക്ക് സന്ദര്‍ശകര്‍ പ്രവേശിച്ചിരുന്നത് കിഴക്കു ഭാഗത്തുകൂടിയായിരുന്നു. ഇങ്ങോട്ടുള്ള പ്രവേശനകവാടവും പൊളിച്ചുനീക്കിയിട്ടുണ്ട്. ജാക്വലിന്‍ കെന്നഡിയുടെ പേരിലുള്ള പൂന്തോട്ടവും തകര്‍ത്തതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. ഏകദേശം 2635 കോടി രൂപ ചെലവിൽ വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുള്ള നൃത്തശാല നിർമിക്കാനാണ് ട്രംപിന്‍റെ പദ്ധതി. ഏതൊരു നിര്‍മ്മാണത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ് പൊളിച്ചുനീക്കലിനും ഉയര്‍ന്ന നിര്‍മ്മാണച്ചെലവിനും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു.
വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും പലപ്പോഴായി നടന്ന കൂട്ടിച്ചേര്‍ക്കലുകള്‍ ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസ് ഇതിനെ പ്രതിരോധിക്കുന്നത്. കെട്ടിടം പൊളിക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. നികുതിദായകര്‍ക്ക് യാതൊരു ചെലവുമില്ലാതെ താനും തന്റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് നൃത്തശാലയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും ട്രംപ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam