'മോദി മഹാനായ വ്യക്തി, എൻ്റെ സുഹൃത്ത്': ഇന്ത്യ സന്ദർശനം പരിഗണിക്കുമെന്ന് ട്രംപ്; വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ശ്രമം

Published : Nov 07, 2025, 02:49 AM IST
India US Modi Trump Thumb

Synopsis

പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് എണ്ണയടക്കം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വലിയ തോതിൽ നിർത്തി. അദ്ദേഹം എൻ്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടേക്ക് വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി മഹാനായ വ്യക്തിയാണെന്നും സുഹൃത്താണെന്നും വിശേഷിപ്പിച്ച ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും സൂചന നൽകി. 

പ്രധാനമന്ത്രി മോദിയുമായുള്ള തൻ്റെ ചർച്ചകൾ ഗംഭീരമായി മുന്നോട്ട് പോകുന്നുവെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് എണ്ണയടക്കം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വലിയ തോതിൽ നിർത്തി. അദ്ദേഹം എൻ്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടേക്ക് ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. അടുത്ത വർഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, അങ്ങനെയാകാമെന്നായിരുന്നു ട്രംപിൻ്റെ മറുപടി.  

മംദാനിക്ക് ഭീഷണിയുമായി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ എതിർപ്പിനെ അതിജീവിച്ച് അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായ സൊഹ്റാൻ മംദാനിക്ക് ഭീഷണിയുമായി ട്രംപ്. വാഷിംഗ്ടണുമായി സഹകരിച്ചില്ലെങ്കിൽ മംദാനിക്ക് ഏറെ നഷ്ടങ്ങളുണ്ടാവുമെന്നാണ് ബുധനാഴ്ച ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മംദാനിക്ക് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. വാഷിംഗ്ടണിനോട് ബഹുമാനം പുലർത്തിയാൽ മാത്രമാകും ന്യൂയോ‍ർക്ക് നഗരത്തിന് വിജയകരമായ രീതിയിൽ മുന്നോട്ട് പോകാൻ ആവശ്യമായ ധനസഹായം ഉണ്ടാവൂവെന്നാണ് ട്രംപിന്റെ ഭീഷണി. ന്യൂയോർക്കുകാർ മംദാനിയെ തെര‌ഞ്ഞെടുത്തതോടെ അമേരിക്കയ്ക്ക് പരമാധികാരം നഷ്ടമായെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അത് നമുക്ക് കൈകാര്യം ചെയ്യാം എന്നായിരുന്നു ട്രംപ് കൂട്ടിച്ചേർത്തത്. എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ട്രംപ് വിശദമാക്കിയിരുന്നില്ല. കമ്യൂണിസത്തിനും സാമാന്യ ബുദ്ധിക്കും ഇടയിലുള്ള തെരഞ്ഞെടുപ്പാണ് അമേരിക്കക്കാർക്ക് മുന്നിലുള്ളതെന്നും ട്രംപ് തന്റെ പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്