വൈറസ് വുഹാനിലെ ലാബില്‍ നിന്ന് തന്നെയെന്ന് ട്രംപ്; ചൈനക്കെതിരെ വീണ്ടും വ്യാപാര യുദ്ധമെന്ന് ഭീഷണി

By Web TeamFirst Published May 1, 2020, 8:32 AM IST
Highlights

ലോക ആരോഗ്യ സംഘടനക്കെതിരെയും ട്രംപ് ശക്തമായി രംഗത്തെത്തി. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പിആര്‍ ഏജന്‍സിയായെന്നും ലജ്ജതോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.
 

വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബില്‍ നിന്നു തന്നെയെന്ന് ആവര്‍ത്തിച്ച് അിെമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണവൈറസിന് കാരണമായ ചൈനക്കെതിരെ പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വുഹാന്‍ വൈറോളജി ലാബില്‍ നിന്നുതന്നെയാണോ വൈറസ് ഉത്ഭവിച്ചത് എന്നതിത് തെളിവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. വളരെ രഹസ്യാത്മകമായ വിവരമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ പറയാനാകല്ലന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് അതില്‍ കൂടുതല്‍ ചെയ്യാനാകുമോ എന്നതാണ് ആലോചിക്കുന്നെന്നായിരുന്നു മറുപടി. കൂടുതല്‍ പണം ലഭിക്കുന്നതിനായി ചൈനക്കെതിരെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വ്യാപനത്തിന് മുമ്പ് അമേരിക്കയും ചൈനയും തമ്മിലെ വ്യാപാര യുദ്ധമായിരുന്നു ലോകസമ്പദ് ഘടനയെ പ്രതികൂലമായി ബാധിച്ചത്. കൊവിഡിന് തൊട്ടുമുമ്പാണ് തീരുവയില്‍ ഇളവ് വരുത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചത്. 

അതിനിടെ വൈറസ് ഉത്ഭവം വുഹാന്‍ വൈറോളജി ലാബില്‍ നിന്നു തന്നെയാണെന്ന് സ്ഥാപിക്കാന്‍ അന്വേഷണ ഏജന്‍സിയായ സിഐഎക്ക് മേല്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'ലോകാരോഗ്യസംഘടന ചൈനയുടെ പിആര്‍ ഏജന്‍സി'

ലോക ആരോഗ്യ സംഘടനക്കെതിരെയും ട്രംപ് ശക്തമായി രംഗത്തെത്തി. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പിആര്‍ ഏജന്‍സിയായെന്നും ലജ്ജതോന്നുന്നുവെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനക്കെതിരെ ട്രംപ് ഭരണകൂടം അന്വേഷണം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പ്രതിവര്‍ഷം ലോകാരോഗ്യസംഘടനക്ക് നല്‍കുന്ന 500 ദശലക്ഷം ഡോളര്‍ സഹായം അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. ലക്ഷങ്ങള്‍ മരിച്ചു വീഴാന്‍ കാരണമായി വീഴ്ച്ചക്ക് ലോകാരോഗ്യ സംഘടന ഒന്നും ചെയ്തില്ല. ലോകാരോഗ്യ സംഘടനക്ക് സ്വയം ലജ്ജ തോന്നണമെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വ്യാപനത്തില്‍ ലോക ആരോഗ്യ സംഘടന പരാജയമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും അഭിപ്രായപ്പെട്ടു.

ഒടുവില്‍ സമ്മതിച്ചു; കൊറോണവൈറസ് മനുഷ്യ സൃഷ്ടിയല്ലെന്ന് യുഎസ്
 

click me!