
വാഷിംഗ്ടൺ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളെക്കുറിച്ച് വൻ വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംസ്‌കാര ചടങ്ങുകൾക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിനെ പരാമർശിച്ചാണ് വിവാദ പരാമർശം, 'അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്... നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും' എന്നായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന. പ്രമുഖ മാധ്യമമായ 'ആക്സിയോസിന്' (Axios) നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
എന്നാൽ അമേരിക്ക അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, അവരെയെല്ലാം ഇല്ലാതാക്കിയാൽ പിന്നീട് യുഎസിന് ആണവ കരാറിനായി ചർച്ച നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്നാണ് ട്രംപിന്റെ വാദം. ഖംനഇയുടെ സംസ്‌കാര ചടങ്ങിൽ ജനം കരയുന്നത് കണ്ട് ഞെട്ടിപ്പോയെന്നും ട്രംപ് പറഞ്ഞു. തങ്ങളുമായി ഒരു കരാറിലെത്താൻ ഇറാൻ ഇപ്പോൾ യാചിക്കുകയാണ്. നിലവിൽ ഖംനഇയുടെ വിയോഗത്തെത്തുടർന്നുള്ള ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുവിഭാഗവും ആണവ ചർച്ചകൾക്ക് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്. ഈ ദുഃഖാചരണ സമയത്ത് പരസ്പരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ട്രംപ് പ്രസ്‌താവന നടത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ഇറാന്റെ ആണവ ചർച്ചകളെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവുമായി താൻ വളരെ നല്ല സൗഹൃദത്തിലാണ് ഉള്ളതെന്നും എന്നാൽ തങ്ങൾക്കിടയിൽ 'ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാമെന്നും' ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഒരു കൂടിക്കാഴ്ചയ്ക്കായി നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ വെച്ച് ട്രംപും നെതന്യാഹൂവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇനി നടക്കാനിരിക്കുന്നത്. ഇറാൻ - ലെബനൻ വിഷയങ്ങളിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ ഇത് നടക്കാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam