
സനാ: സൗദി അറേബ്യയുടെയും ഇസ്രായേലിൻ്റെയും യുദ്ധവിമാനങ്ങൾ യെമന്റെ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് ഇറാനിൽ നിന്നുള്ള യാത്രാവിമാനം തടയാൻ ശ്രമിച്ചതായി ഹൂതി വിമതർ. വിമാന താവള ഉപരോധം മറികടന്നാണ് ഇറാൻ വിമാനം യെമനിൽ ഇറങ്ങിയതെന്നും ഹൂതി വിമതരുടെ വക്താവ് അവകാശപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും പരിക്കേറ്റവരും രോഗികളുമായ 200-ലധികം യെമൻ പൗരന്മാരുമായി സനായിലേക്ക് വരികയായിരുന്ന സിവിൽ വിമാനത്തെയാണ് സൗദി വിമാനങ്ങൾ തടയാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 5:20-ഓടെയാണ് സംഭവം നടന്നതെന്ന് ഹൂത്തി വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ യെമൻ സായുധ സേന വ്യോമ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് സൗദി യുദ്ധവിമാനങ്ങളെ പ്രതിരോധിച്ചതായും ഇതേത്തുടർന്ന് സൗദി വിമാനങ്ങൾക്ക് പിന്മാറേണ്ടി വന്നതായും ഹൂത്തികൾ അവകാശപ്പെട്ടു. കഴിഞ്ഞ 11 വർഷമായി യെമൻ കടുത്ത ഉപരോധത്തിലാണ് കഴിയുന്നത്. അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത പ്രതിനിധി സംഘവും ഈ വിമാനത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ രംഗത്തെത്തി. തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാനോ രാജ്യത്തിന് നേരെ ആക്രമണം നടത്താനോ വീണ്ടും ശ്രമിച്ചാൽ സൗദിയിലെ വിമാനത്താവളങ്ങളും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഹൂതികളുടെ ഭീഷണി. തങ്ങൾക്കെതിരെയുള്ള സൗദി-അമേരിക്കൻ ഉപരോധം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്നും സനയും ടെഹ്റാനും തമ്മിലുള്ള വിമാന സർവീസുകൾ തുടരുമെന്നും ഹൂതി നേതൃത്വം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam