
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫയലുകൾ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായി. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളിലെ 16 എണ്ണം വെബ്സൈറ്റിൽ കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഫയലുകളാണ് യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും മുക്കിയത്. ഫയലുകൾ നീക്കം ചെയ്തതിന്റെ കാരണമെന്താണെന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ബിൽ ഗേറ്റ്സ് തുടങ്ങിയവരുടെ ചിത്രങ്ങൾ ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളിലുണ്ട്. വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ട രേഖകളിൽ നഗ്‌നചിത്രങ്ങളുടെ പെയിന്റിംഗുകളും ഡൊണാൾഡ് ട്രംപ്, മെലാനിയ ട്രംപ്, എപ്സ്റ്റീൻ, ഗിസ്ലെയ്ൻ മാക്സ്വെൽ എന്നിവർ ഒരുമിച്ചുള്ള ചിത്രങ്ങളും അടങ്ങിയതായിരുന്നു. എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവർസൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതൽ ഫോട്ടോകൾ പുറത്തുവിടാനാണ് കമ്മിറ്റിയുടെ നീക്കമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എപ്സ്റ്റീനെതിരെയുള്ള കേസ് ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിടണമെന്നത് ദീർഘകാലമായുള്ള ആവശ്യത്തിന് പിന്നാലെയാണ് ഫയലുകൾ പരസ്യമായി പുറത്തുവിടാൻ നീതിന്യായ വകുപ്പിന് യുഎസ് കോടതി അനുമതി നൽകിയത്.
2003-ൽ എപ്സ്റ്റീനും ട്രംപും സുഹൃത്തുക്കളായിരുന്നു. ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേർന്ന് ഡൊണൾഡ് ട്രംപ് അയച്ചതായി പറയുന്ന വിവാദ അശ്ലീലക്കുറിപ്പും ചിത്രവും പുറത്തുവന്നിരുന്നു. നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിൽ കുപ്രസിദ്ധനാണ് എപ്സ്റ്റീൻ. 2006-ലാണ് കേസിൽ എപ്സ്റ്റീൻ അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് ഇയാൾക്കെതിരെയുള്ള കേസുകൾ. മറ്റ് കേസുകളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് എപ്സ്റ്റീനെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2019 -ൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീന്‍റെ ക്ലയന്‍റ് ലിസ്റ്റിൽ പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരും രാജകുമാരൻമാരും രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വിദഗ്ധരുമുണ്ടെന്നത് വ്യക്തമായ കാര്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam