
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള യുക്രൈനിയന്‍ (Ukrain) പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ (Volodymyr Zelenskyy) പ്രസംഗം വൈറലായി. വികാരഭരിതനായി യൂറോപ്യൻ യൂണിയനോട് പറഞ്ഞതത്രയും കൈയ്യടിയോടെയാണ് ഇ.യു കേട്ടത്. 27 അംഗ യൂറോപ്യൻ യൂണിയനിൽ ((European Union) ) യുക്രെയ്നെയും ചേർക്കാനുള്ള അപേക്ഷ നൽകിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലെൻസ്കി വിഡിയോ സന്ദേശത്തിൽ യൂറോപ്യൻ പാർലമെന്റിനോട് ആവശ്യപ്പെട്ടത്.
'സ്വന്തം കുഞ്ഞുങ്ങൾ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാൻ ഉൾപ്പെടെയുളള യുക്രെയ്ൻകാർ. യുക്രെയ്നൊപ്പം നൽക്കൂ. ഞങ്ങൾക്കൊപ്പമാണു നിങ്ങളെന്നു പ്രവർത്തിച്ചു കാണിക്കൂ’ - വൊളൊഡിമിർ സെലെൻസ്കി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് പറഞ്ഞു. യുക്രൈന് അംഗത്വം നൽകിയാൽ മരണത്തിനു മീതെ ജീവിതവും ഇരുട്ടിനു മേലെ പ്രകാശവും പരക്കുമെന്നാണ് സെലെൻസ്കി ഓർമിപ്പിച്ചത്.
യുക്രെയ്ൻ ഉണ്ടെങ്കിൽ ഇയു കൂടുതൽ ശക്തി പ്രാപിക്കും. ഇയുവിൽ ഇല്ലാത്ത യുക്രെയ്ൻ ഏകാന്തതയും നിസ്സഹായതയും കൊണ്ടു വീർപ്പുമുട്ടുകയാണ് വൊളൊഡിമിർ സെലെൻസ്കി വികാരഭരിതനായി പറഞ്ഞു. പ്രസംഗം യുക്രെയ്നിയൻ ഭാഷയിൽനിന്നു തത്സമയം ട്രാന്‍സിലേറ്റ് ചെയ്ത വ്യക്തിപോലും വികാരഭരിതനായി. പ്രസംഗം അവസാനിച്ചതും ഇയു അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.
അതേ സമയം കൈയ്യടി ലഭിച്ചെങ്കിലും റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങളും യുക്രെയ്ന് ആയുധസഹായവുമായി ഇയു ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അംഗത്വം ഉടനെ നൽകുമെന്ന സൂചനയില്ല. യുക്രെയ്‍ൻ ആവശ്യം ന്യായമാണെങ്കിലും നടന്നു കിട്ടാൻ പ്രയാസമായിരിക്കുമെന്ന് യൂറോപ്യൻ കൗൺസിൽ അധ്യക്ഷന്‍ ചാൾ മിഷേൽ പ്രസ്താവിച്ചു. യുക്രെയ്നിന്റെ അംഗത്വ അപേക്ഷ രാഷ്ട്രീയപരവും നിയമസാധുതയുള്ളതുമാണ്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയിൽ 27 അംഗങ്ങളുള്ള ഇയു സംഘം വികസിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായ ഐക്യം ഇല്ലെന്നും, അംഗത്വം ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയാസകരമായിക്കും എന്നുമാണ് യൂറോപ്യൻ കൗൺസിൽ അധ്യക്ഷന്‍ പറയുന്നത്.
തിങ്കളാഴ്ചയാണ് യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ യുക്രൈന്‍ കൊടുത്തത്. റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന്‍ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖയില്‍ ഒപ്പിട്ടു. തന്‍റെ ഓഫീസിന് മുന്നിലെ ഒരു ഡെസ്കില്‍ വച്ച് ഫോം പൂരിപ്പിക്കുന്ന ഇദ്ദേഹത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ചിത്രം വൈറലായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ യുക്രൈന് അംഗത്വം എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടി ആവശ്യമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് ഇ.യു വിനോട് അഭ്യര്‍ത്ഥിച്ചു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം തടയുന്നതിന് യൂറോപ്യന്‍ അംഗത്വം ഇപ്പോഴത്തെ നിലയില്‍ അത്യവശ്യമാണെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കി രേഖകള്‍ ഒപ്പിച്ച ശേഷം പറഞ്ഞത്. തന്‍റെ വസതിയില്‍ വച്ചാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കി രേഖകളില്‍ ഒപ്പിട്ടത്. യുക്രൈന്‍ പ്രധാനമന്ത്രി ഡെന്നീസ് ഷിമിഗെല്‍, യുക്രൈന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ റൂസ്ലന്‍ സ്റ്റെഫന്‍ചംഗ് എന്നിവര്‍ പ്രസിഡന്‍റിന് ഒപ്പമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam