
വാഷിംഗ്ടൺ: ടെഹ്റാനിൽ നിന്ന് ഉടനടി ആളുകൾ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ അമേരിക്കയുമായി ഒരു ആണവ കരാർ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു. ടെഹ്റാൻ ഉടനടി ഒഴിപ്പിക്കണമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാന് ഒരു ആണവായുധം ഉണ്ടാകാൻ പാടില്ല. താൻ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണ്. എല്ലാവരും ഉടനടി ടെഹ്റാൻ വിട്ടുപോകണമെന്നാണ് ട്രംപിന്‍റെ കുറിപ്പ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന് നേരെ സൈനിക നടപടികൾ ശക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ ആഹ്വാനം.
ഈ നടപടികൾ സംഘർഷം വർദ്ധിപ്പിക്കാനല്ല, മറിച്ച് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു വാദിച്ചിരുന്നു. അതേസമയം, യുഎസ് പൗരന്മാർ ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് നിർദേശം നൽകിയിട്ടുണ്ട്. ലെവൽ 4 ( Do Not Travel) മുന്നറിയിപ്പ് നിലവിൽ വന്നു. അമേരിക്കയിൽ നിന്ന് ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർലൈനുകൾ നിർത്തലാക്കിയിട്ടുണ്ട്. അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഇറാനെതിരായ ഇസ്രായേലിന്‍റെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു, അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറയുന്നത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ ഇന്നലെ വന്നിരുന്നു. 'ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam