
വിയൻ്റിൻ: ലാവോസിലെ ഗുഹയിൽ കുടുങ്ങിയ നാല് പേർ കൂടി സുരക്ഷിതരായി പുറത്തെത്തി. സംഘത്തിലെ ഒരാളെ വെള്ളിയാഴ്ച പുറത്തെത്തിച്ചിരുന്നു. അങ്ങനെ ആകെ അഞ്ച് പേർ പുറത്തെത്തി. ഇവരുടെ കൂടെ ഗുഹയിലേക്ക് കയറിപ്പോയ രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അവർക്കായി തെരച്ചിൽ തുടരുകയാണ്.
പത്ത് നാളുകൾക്ക് ശേഷമാണ് അഞ്ച് പേർ വെളിച്ചം കണ്ടത്. ലാവോസിലെ സെയ്സോംബൂൺ പ്രവിശ്യയിലെ ഗുഹയിലേക്ക് സ്വർണം തേടിയാണ് ആ ഏഴ് ഗ്രാമീണർ ഇറങ്ങിച്ചെന്നത്.പെട്ടെന്നുണ്ടായ മഴയിലും മിന്നൽ പ്രളയത്തിലും ഗുഹയ്ക്കകത്ത് പെട്ട് പോയി. മെയ് 20ന് ഗുഹയിൽ കയറിയവരെ തേടി വിദേശ രാജ്യങ്ങളിൽ നിന്നടക്കം വിദഗ്ധരായ കേവ് ഡൈവർമാർ എത്തി. മെയ് ഇരുപത്തിയേഴാം തീയതിയാണ് ഇപ്പോൾ പുറത്തെത്തിയ അഞ്ച് പേരെയും കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ്, തണുത്ത്, വിശന്ന് ക്ഷീണിച്ച് അവശ നിലയിലായിരുന്നു അഞ്ച് പേരും. ഗുഹാമുഖത്ത് നിന്ന് 300 മീറ്റർ താഴെയായിരുന്നു അവരപ്പോൾ.
പലയിടങ്ങളിലും 60 സെന്റീമീറ്റർ മാത്രം വ്യാസമുള്ള ഇടനാഴികൾ, വെള്ളക്കെട്ടുകൾ, കുറ്റാക്കൂരിരുട്ട്- മുന്നോട്ട് നീങ്ങാൻ പലപ്പോഴും ഓക്സിജൻ ടാങ്കുകളടക്കം ഉപകരണങ്ങൾ ഊരിമാറ്റേണ്ടി വന്നു രക്ഷാപ്രവർത്തകർക്ക്. അങ്ങനെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് രക്ഷാ സംഘം അഞ്ച് പേരിലേക്ക് എത്തിയത്. സംഘത്തിലെ മറ്റ് രണ്ട് പേരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. ഗുഹയിലെ കൊടും തണുപ്പിനെ അതിജീവിച്ച് അവർ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തെരച്ചിൽ തുടരുന്നത്.
2018ൽ തായ്‍ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ ഫുട്ബോൾ ടീമിനായി രക്ഷാപ്രവർത്തനം നടത്തിയ വിദഗ്ധർ ഈ ദൗത്യത്തിനായി ലാവോസിലെത്തിയിരുന്നു. പതിനെട്ട് നാൾ നീണ്ട ആ രക്ഷാപ്രവർത്തിലെ അനുഭവസമ്പത്തും ഈ രക്ഷാ ദൗത്യത്തിൽ വലിയ ഗുണം ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യ തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കും. മറ്റ് രണ്ട് പേരെ കണ്ടെത്താൻ ശ്രമം തുടരാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam