
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധത്തിൽ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്. താൻ ഈ വെടിനിർത്തലിന് അനുകൂലമായിരുന്നില്ലെന്നും എന്നാൽ പാകിസ്ഥാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇതിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രിയെയും ഫീൽഡ് മാർഷലിനെയും പ്രശംസിച്ച ട്രംപ്, അവരോടുള്ള ബഹുമാനസൂചകമായാണ് ഈ തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.
ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു. നിർദ്ദേശത്തിന്റെ ആദ്യ വാചകം വായിച്ചപ്പോൾ തന്നെ അത് തള്ളിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഉറപ്പുകൾ നൽകാൻ അവർക്ക് സാധിച്ചിട്ടില്ല. അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ ആണവ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും ഇന്ധനം നീക്കം ചെയ്യാൻ സാങ്കേതികമായി തങ്ങൾക്ക് കഴിയില്ലെന്നുമാണ് ഇറാൻ ചർച്ചകളിൽ ഉന്നയിക്കുന്നതെന്ന് ട്രംപ് പരിഹസിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ വിഷയം ചർച്ചയായെങ്കിലും വലിയ വഴിത്തിരിവുകൾ ഉണ്ടായില്ല. ഇറാൻ ആണവായുധം സ്വന്തമാക്കുന്നതിനോട് അമേരിക്കയ്ക്കും ചൈനയ്ക്കും യോജിപ്പില്ല. ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കണം എന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇറാന്റെ കാര്യത്തിൽ ചൈനയുടെ സഹായം തങ്ങൾക്ക് ആവശ്യമില്ലെന്ന് ട്രംപ് പിന്നീട് മാറ്റിപ്പറഞ്ഞു. ഏത് വിധേനയും അമേരിക്ക ഈ യുദ്ധത്തിൽ വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, പേർഷ്യൻ ഗൾഫിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ചൈന സജീവമായി ഇടപെടണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന് നൽകുന്ന ഏത് പിന്തുണയും അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാര ബന്ധത്തെ ബാധിക്കുമെന്നും റൂബിയോ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam