
ഹെസ്സെ: ജർമ്മനിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഹെസ്സെ ധനകാര്യമന്ത്രി തോമസ് ഷെഫറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 54 കാരനായ ഷഫറിനെ ശനിയാഴ്ച റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാർത്ത കേട്ടതിന്റെ ഞെട്ടലിലാണെന്നും ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി വോൾക്കർ ബോഫയർ പ്രസ്താവനയിൽ വ്യക്തമാക്കി.
ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിലെ ഹെസ്സെയിലാണ് രാജ്യത്തെ പ്രമുഖ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പത്തു കൊല്ലമായി ഹെസ്സയുടെ ധനമന്ത്രിയായിരുന്നു ഷെഫര്‍. ജര്‍മൻ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്കാരനാണ് ഷേഫര്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തെ സാമ്പത്തിക മേഖലകളിൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ ഓർത്ത് ഇദ്ദേഹം വളരെയധികം ആശങ്ക പങ്കുവച്ചിരുന്നതായി ഹെസ്സെ മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam