
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ തെക്കൻ ഭാഗമായ മംഗഫ് മേഖലയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം അണച്ചതായി ജനറൽ ഫയർ ഫോഴ്‌സിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് അറിയിച്ചു. ഇന്ന് പുലർച്ചെ ശത്രു ഡ്രോൺ ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ തീപിടിച്ചതായാണ് അധികൃതർ വ്യക്തമാക്കിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
സംഭവസ്ഥലത്തെത്തിയ ഉടൻ ഫയർഫോഴ്‌സ് സംഘങ്ങൾ കെട്ടിടത്തിലുള്ള എല്ലാ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും പിന്നീട് തീ നിയന്ത്രണത്തിലാക്കി അണയ്ക്കുകയും ചെയ്തു. പരിക്കേറ്റവരെ ബന്ധപ്പെട്ട അധികാരികൾ ചികിത്സയ്ക്ക് മാറ്റിയതായും അറിയിച്ചു. അധികൃതർ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും അഭ്യൂഹങ്ങളും തെറ്റായ വാർത്തകളെയും വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഫയർഫോഴ്‌സ് ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ അറിയിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. പല തവണ ഡ്രോൺ ആക്രമണ ശ്രമം നടന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. ഇന്ന് രാവിലെ പല ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിന് ലക്ഷ്യമിട്ടതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറിയ തോതിൽ നാശനഷ്ടം ഉണ്ടായി.
പ്രതിസന്ധി ആരംഭിച്ചത് മുതൽ നടപ്പിലാക്കിയ അടിയന്തര പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സംഭവം കൈകാര്യം ചെയ്തത്. രാജ്യത്തെ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പൂർണ്ണ ഏകോപനത്തോടെയാണ് നടപടികൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയാതായി അധികൃതരുടെ വക്താവ് അബ്ദുല്ല അൽ-രാജ്ഹി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു. കുവൈത്തിലെ സിവിൽ ഏവിയേഷൻ മേഖലയിലെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam