
ഗാസ: ഗാസയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയും അഭയാർത്ഥികളുടെ മരണവും തുടരുകയാണ്. ഇതിനിടെ ആശ്വാസമായി ഗാസ മുനന്പിലേക്ക് ആദ്യമായി കപ്പൽ വഴി സഹായമെത്തി. 200 ടൺ ഭക്ഷ്യവസ്തുക്കളുമായി അമേരിക്കയുടെ സന്നദ്ധ സംഘടനയുടെ കപ്പലെത്തിയത് പുതിയതായി നിർമ്മിച്ച ഇടനാഴിയിലൂടെയാണ്. കൂടുതൽ കപ്പലുകൾ സഹായവുമായി ഉടനെത്തും. വെടിനിർത്തൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഗാസയിലെ ജനങ്ങളുടെ പ്രതീക്ഷ അകലെയാണ്.
200 ടൺ ഭക്ഷ്യ വസ്തുക്കളുമായാണ് ഗാസയിലേക്ക് കടൽ മാർഗമുള്ള ആദ്യ കപ്പലെത്തുന്നത്. ഗാസയിലെ ജനം പട്ടിണി മൂലം കൊല്ലപ്പെടുമെന്ന് യുഎൻ നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബർ 7ന് ശേഷമുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഏറെക്കുറെ പൂർണമായി തകർന്ന നിലയിലാണ് ഗാസയുള്ളത്. 31400ഓളം പേരാണ് ഗാസയിൽ ഒക്ടോബറിന് ശേഷം കൊല്ലപ്പെട്ടത്. സൈപ്രസിലെത്തിയ കപ്പൽ ഇസ്രയേൽ പരിശോധന പൂർത്തിയാക്കിയാണ് മുന്നോട്ട് അയച്ചത്. പ്രവർത്തന സജ്ജമായ തുറമുഖങ്ങൾ ഒന്നുമില്ലാത്ത ഗാസയിലേക്ക് ചസഹായം എങ്ങനെയെത്തിക്കുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മധ്യഗാസയിലെ അൽ നുസറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങാനായി കാത്തുനിന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് ആക്രമണത്തിൽ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഗാസ സിറ്റിയിൽ ഭക്ഷണത്തിന് കാത്തുനിന്നവർക്കു നേരെ നടത്തിയ വെടിവെപ്പിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. റഫയിൽ യുഎൻ ഭക്ഷണ ക്യാമ്പിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam