
ദുബായ്: ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക് അവരുടെ പക്കലുള്ള വൻ സാമ്പത്തിക ശേഖരം ഉപയോഗിച്ച് ഈ പ്രതിസന്ധിയെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിയുമെന്ന് 'ഓക്സ്ഫോർഡ് ഇക്കണോമിക്സ്' പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.
ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രവർത്തനച്ചെലവ് മറികടക്കാൻ എയർലൈനുകൾ ഇതിനകം തന്നെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയോ 'ഫ്യൂവൽ സർചാർജ്' ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. യുദ്ധം രണ്ട് മാസം നീണ്ടുനിൽക്കുന്നത് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ അഞ്ച് മുതൽ 10 ശതമാനം വരെ വർധനവിന് കാരണമാകും. ഫെബ്രുവരി 28ന് മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചത് മുതൽ വിമാന ഇന്ധനവില ഏകദേശം ഇരട്ടിയായി. വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിന്‍റെ 25 മുതൽ 35 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. ചില ബജറ്റ് വിമാനക്കമ്പനികളിൽ ഇത് 60 ശതമാനം വരെയാണ്.
മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടച്ചതോടെ വിമാനങ്ങൾക്ക് വഴിതിരിച്ചു വിടേണ്ടി വരുന്നു. ഇത് യാത്രാസമയം വർധിക്കാനും കൂടുതൽ ഇന്ധനം ചെലവാകാനും ഇടയാക്കുന്നു. എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ ഗൾഫ് വിമാനക്കമ്പനികൾ നിലവിൽ സാമ്പത്തികമായി മികച്ച നിലയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2025 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് എമിറേറ്റ്സ് ഗ്രൂപ്പിന്‍റെ കൈവശം 5,600 കോടി ദിർഹത്തിന്‍റെ (15.2 ബില്യൺ ഡോളർ) റെക്കോർഡ് കരുതൽ ധനമുണ്ട്.
ഈ സാമ്പത്തിക ഭദ്രത ചെറിയ കാലയളവിലേക്കെങ്കിലും ഉയർന്ന ഇന്ധനച്ചെലവ് സഹിച്ച് മുന്നോട്ട് പോകാൻ ഈ കമ്പനികളെ സഹായിക്കും. അമേരിക്ക, ഇസ്രായേൽ, ഇറാൻ സൈനിക നീക്കങ്ങൾ കാരണം 2026ൽ മിഡിൽ ഈസ്റ്റിലെ വിമാനയാത്രക്കാരുടെ ആവശ്യകതയിൽ 41 ശതമാനത്തോളം ഇടിവ് ഉണ്ടായേക്കാമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ദീർഘദൂര യാത്രക്കാരെയും ട്രാൻസിറ്റ് യാത്രക്കാരെയും അമിതമായി ആശ്രയിക്കുന്നതിനാൽ ഗൾഫ് എയർലൈനുകളെ ഇത് ബാധിച്ചേക്കാം. എങ്കിലും 2026ന്‍റെ രണ്ടാം പകുതിയോടെ വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സിന്‍റെ പ്രവചനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam