
ബ്രിട്ടിഷ് കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അപ്രത്യക്ഷമായി. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള വില്ലിസ്റ്റൺ റിസർവോയറിലാണ് മരങ്ങളും ചെടികളും നിറഞ്ഞ വലിയൊരു ദ്വീപ് സമാനമായ ഭൂപ്രദേശം അപ്രതീക്ഷിതമായി കണ്ടത്. ഏകദേശം രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള ദ്വീപ് ജൂലൈ അവസാനവാരത്തോടെയാണ് വെള്ളത്തിൽ ഒഴുകിനടക്കുന്ന നിലയിൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. റോക്കി അവേരി എന്ന ബോട്ട് യാത്രികനാണ് ഇത് ആദ്യം കാണുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിപ്പിക്കപ്പെട്ടു. ആദ്യം ഇതൊരു വ്യാജ ദൃശ്യമാണെന്നാണ് അധികൃതർ കരുതിയത്. എന്നാൽ ജൂലൈ 21-ലെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് സത്യമാണെന്ന് മനസിലായി. ഡാമിൽ നിന്ന് 100 കിലോമീറ്റർ അകലെയായിട്ടാണ് ദ്വീപ് പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 5-ഓടെ ഈ ദ്വീപ് ഇവിടെനിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. പിന്നീട് ഉപഗ്രഹ ചിത്രങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.
കനത്ത മഴയെയും മഞ്ഞുവീഴ്ചയെയും തുടർന്ന് ജലസംഭരണിയിലെ ജലനിരപ്പ് കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. വർഷങ്ങളായി കരയോട് ചേർന്ന് അടിഞ്ഞുകൂടി കിടന്നിരുന്ന അവശിഷ്ടങ്ങളിലും മരങ്ങളിലും ചെടികൾ വളർന്നുതുടങ്ങിയിരുന്നു. ജലനിരപ്പ് ഉയർന്നപ്പോൾ ഈ വലിയ ഭൂപാളി കരയിൽ നിന്ന് വേർപെടുകയും കാറ്റിൽ ഒഴുകി ജലസംഭരണിയുടെ നടുവിലേക്ക് എത്തുകയുമായിരുന്നു എന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദ്വീപ് പൂർണ്ണമായി വെള്ളത്തിനടിയിൽ മുങ്ങിപ്പോയതല്ലെന്നും, കാറ്റിന്റെ സ്വാധീനം മൂലം ജലസംഭരണിയുടെ ഏതെങ്കിലും തീരപ്രദേശത്തോ സുരക്ഷിതമായ ഉൾഭാഗത്തോ ഇത് വീണ്ടും അടുത്തിട്ടുണ്ടാകാമെന്നും അധികൃതർ കരുതുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam