ജോർദാനിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
വാഷിങ്ടണ്‍: ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ ജോർദാനിൽ നടത്തിയ അക്രമണത്തിന് തിരിച്ചടി നൽകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്കിലെ ലറക് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇറാൻ തിരിച്ചടിച്ചത്. ജോർദാനിലെ യുഎസ് വ്യോമ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍റെ ആക്രമണം. തുർന്നാണ് ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്.
"ഞങ്ങൾ അവർക്ക് ശക്തമായ പ്രഹരം നൽകും, കൃത്യമായ മറുപടി നൽകും" എന്ന് ട്രംപ് പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും അത് മേഖലയ്ക്ക് ഗുണകരമായിരിക്കില്ലെന്നും ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. പുതിയ ആക്രമണങ്ങളോടെ മേഖലയിൽ വീണ്ടും യുദ്ധ ഭീതി ശക്തമാകുകയാണ്. ഹോർമുസിലെ ആധിപത്യത്തിനായുള്ള ബല പരീക്ഷണമാണ് പുതിയ സംഘർഷത്തിലേക്കെത്തിയത്.
ഹോർമുസിൽ മൈനുകൾ സ്ഥാപിക്കുന്ന കേന്ദ്രങ്ങളെയാണ് ലറക് ദ്വീപിൽ ആക്രമിച്ചതെന്നാണ് അമേരിക്കയുടെ വാദം. സൈനികരും സാധാരണക്കാരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലറക് ദ്വീപിലെ ആക്രണത്തിന് ജോർദാനിലെ കിങ് ഹുസൈൻ, അൽ അസറക് വ്യോമതാവളങ്ങൾ ഇറാൻ ആക്രമിച്ചു. യു എ ഇയിലേക്ക് നടത്തിയ ആക്രമണ ശ്രമം തകർത്തെന്ന് യു എ ഇ അറിയിച്ചു. ഉത്തരവാദി ഇറാനെന്നും പ്രതികരിക്കാൻ അവകാശമുണ്ടെന്നും യു എ ഇ മുന്നറിയിപ്പും നൽകി. ചർച്ചകൾക്കൊടുവിൽ ഹോർമുസ് തുറക്കാൻ വഴിയൊരുങ്ങുന്നതിന് ഇടയിലാണ് നാടകീയ നീക്കങ്ങളുണ്ടായത്. ഹോർമുസ് തങ്ങൾ തുറന്നതായി അമേരിക്ക അവകാശപ്പെട്ടതോടെ ചർച്ചകൾ വഴിമുട്ടി. ഹോർമുസിലെ ബല പരീക്ഷണം നീണ്ടാൽ സംഘർഷവും നീളും. ഇറാന്റെ എണ്ണ ഹബ്ബായ ഖർഗ് ദ്വീപ് തകർക്കുന്ന എ ഐ വീഡിയോ ട്രംപ് പങ്കുവെച്ചത് പുതിയ പ്രകോപനത്തിന് ഇടയാക്കി.
