
ബീജിംഗ്: ഗതാഗത ലോകത്തെ അടുത്ത തലമുറയായി കണക്കാക്കപ്പെടുന്ന പറക്കും കാറുകളുടെ പരീക്ഷണ നിർമ്മാണം ഒരു ചൈനീസ് സ്ഥാപനം ഈ ആഴ്ച ആരംഭിച്ചു. ഇതേ പദ്ധതികളുമായി മുന്നോട്ട് പോകുന്ന യുഎസ് സ്ഥാപനങ്ങളായ ടെസ്‌ലയേക്കാളും മറ്റുള്ളവരേക്കാളും മുന്നിലെത്തിയിരിക്കുകയാണ് ഈ ചൈനീസ് കമ്പനി. ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എക്‌സ്‌പെങ്ങിന്‍റെ പറക്കും കാർ ഉപസ്ഥാപനമായ എക്‌സ്‌പെങ് എയ്‌റോഎച്ച്‌ടി ലോകത്തിലെ ആദ്യത്തെ, വൻതോതിൽ പറക്കും കാറുകൾ നിർമ്മിക്കുന്നതിനായുള്ള ഫാക്ടറിയിൽ തിങ്കളാഴ്ച പരീക്ഷണ നിർമ്മാണം ആരംഭിച്ചു. അടുത്ത തലമുറ ഗതാഗതത്തിന്‍റെ വാണിജ്യവൽക്കരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്.
തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്‌ഷൂവിലെ ഹുവാങ്പു ജില്ലയിലാണ് 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. അവരുടെ മൊഡ്യൂളാർ പറക്കും കാറായ “ലാൻഡ് എയർക്രാഫ്റ്റ് കാരിയറിന്‍റെ” വേർപെടുത്താവുന്ന ആദ്യ ഇലക്ട്രിക് എയർക്രാഫ്റ്റ് ഈ സൗകര്യത്തിൽ നിന്ന് പുറത്തിറക്കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈ സൗകര്യത്തിന് പ്രതിവർഷം 10,000 വേർപെടുത്താവുന്ന എയർക്രാഫ്റ്റ് മൊഡ്യൂളുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പ്രാഥമികമായി 5,000 യൂണിറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള മറ്റ് ഫാക്ടറികളേക്കാൾ വലിയ ഉൽപ്പാദന ശേഷിയാണിത്. പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ ഓരോ 30 മിനിറ്റിലും ഒരു എയർക്രാഫ്റ്റ് അസംബിൾ ചെയ്യാൻ ഇതിന് കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.
ടെസ്‌ല അതിന്‍റെ പറക്കും കാർ പതിപ്പ് പുറത്തിറക്കുന്നതിന് മുന്നോടിയായാണ് എക്‌സ്‌പെങ് ഈ പദ്ധതി പ്രഖ്യാപിച്ചത്. രണ്ട് മാസങ്ങൾക്കുള്ളിൽ കാർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മസ്‌ക് പറഞ്ഞത്. മറ്റൊരു യുഎസ് സ്ഥാപനമായ ആലെഫ് എയ്‌റോനോട്ടിക്‌സ് അടുത്തിടെ തങ്ങളുടെ പറക്കും കാറിന്‍റെ പരീക്ഷണ ഓട്ടം പ്രദർശിപ്പിച്ചു, വാണിജ്യ ഉൽപ്പാദനം ഉടൻ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.
ആലെഫ് എയ്‌റോനോട്ടിക്‌സ് സിഇഒ ജിം ഡുഖോവ്നി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, തന്‍റെ സ്ഥാപനത്തിന് ഇതിനകം തന്നെ ഒരു ബില്യൺ ഡോളറിലധികം പ്രീ-ബുക്കിംഗ് ഓർഡറുകൾ ലഭിച്ചതായി പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസിനൊപ്പം ലൈറ്റ് പ്ലെയിൻ ഫ്ലൈയിംഗ് ലൈസൻസ് ഉള്ളവർക്ക് ഇത് ഓടിക്കാം. അതേസമയം, ഉൽപ്പന്നം പുറത്തിറക്കിയ ശേഷം ഏകദേശം 5,000 പറക്കും കാറുകൾക്ക് ഓർഡറുകൾ ലഭിച്ചതായി എക്‌സ്‌പെങ് അറിയിച്ചു. 2026ലാണ് വൻതോതിലുള്ള ഉൽപ്പാദനവും ഡെലിവറിയും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam