
വാഷിങ്ടൺ: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നിർബന്ധിച്ച് പാൽ കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആയക്ക് 15 വർഷം തടവ്. ഓൾറെമി അഡെലെ എന്ന 73-കാരിക്കാണ് അമേരിക്കയിലെ പ്രിൻസ് ജോർജ്സ് കൌണ്ടി സർക്യൂട്ട് കോടതി ജഡ്ജി കാരൻ മസൻ തടവ് ശിക്ഷ വിധിച്ചത്. എനിറ്റ സലൂബി എന്ന കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഗ്ലേനാർജഡനിൽ ഫെബ്രുവരിയിലായിരുന്നു സംഭവം.
പാൽക്കുപ്പിയുടെ അടപ്പ് ശരിയായി ഇടാതെയാണ് എനിറ്റയുടെ വായയിലേക്ക് അഡെലെ പാൽ ഒഴിച്ച് കൊടുത്തത്. മടിയിൽ കിടത്തിയായിരുന്നു അഡെലെ കുഞ്ഞിന് പാല് കൊടുത്തത്. കുപ്പിയിൽനിന്നും വരുന്ന പാലിന്റെ അളവ് കൂടിയതോടെ വായയിൽനിന്നും ഇറക്കാൻ കഴിയാതെ പാൽ തൊണ്ടയിൽ കുടുങ്ങി എനിറ്റ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അഡെലെ തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
അഡെലെ എനിറ്റയ്ക്ക് ഒരു പാൽ കുപ്പി കൊടുക്കുകയും എനിറ്റ പാൽ കുടിക്കാതെ കുപ്പി നിലത്തിടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് അഡെലെ നിലത്ത് വീണ കുപ്പി എടുക്കുകയും അടപ്പ് നന്നായി മുറുക്കാതെ ബലംപ്രയോഗിച്ച് കുഞ്ഞിന്റെ വായികകത്ത് പാൽകുപ്പി കടത്തുകയും ചെയ്തു. കുപ്പിയിൽനിന്നും പാൽ പുറത്തേക്ക് ചാടി കുഞ്ഞിന്റെ വായകകത്തും മൂക്കിലേക്കും കുടുങ്ങുന്നതും 30 സെക്കന്റുള്ള ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്.
ബാലപീഡനം, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരമാണ് അഡെലെയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. അതേസമയം, തനിക്ക് മാപ്പ് തരണമെന്നും താൻ മനപൂർവ്വം കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതല്ലെന്നും വിധി വരും നേരത്തെ അഡെലെ കോടതിയിൽ മുട്ടുക്കുത്തി അപേക്ഷിച്ചു. കുഞ്ഞിനെ വിശക്കുന്നില്ലെന്നില്ലെങ്കിലും കാലിൽ പിടിച്ചിരുത്തി കുഞ്ഞിന് പാൽ കൊടുക്കുന്നത് നൈജീരിയയിലെ സമ്പ്രദായമാണ്. എന്നാൽ കുഞ്ഞിനെ കൊല്ലാൻ വേണ്ടിയല്ല താൻ അങ്ങനെ ചെയ്തത്. എനിറ്റയുടെ മരണം തികച്ചും അപകടകരമായിരുന്നുവെന്നും അഡെലെ പറഞ്ഞു.
എന്നാൽ അഡെലെയുടെ വാദം വിശ്വസിക്കാൻ കോടതി തയ്യാറായിരുന്നില്ല. അഡെലെയുടെ ഭാഗത്തുനിന്നും വളരെ അവിചാരിതമായി സംഭവിച്ച ഒരു കൈയബദ്ധമല്ലിതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2016 ഒക്ടോബർ 24 മുതൽ എനിറ്റയുടെ വീട്ടിൽ അഡെലെ ജോലി ചെയ്ത് വരുകയാണ്. നൈജീരിയൻ സ്വദേശിയായ അഡെലെ അമേരിക്കയിലെ മേരിലാൻഡിലാണ് താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam