
ന്യൂയോർക്ക്: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ തുടരുന്നു എന്ന് വിദേശകാര്യ വൃത്തങ്ങൾ. ചില പ്രത്യേക മേഖലകൾ ചർച്ചയായി വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വിടാറായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിവരിച്ചു. യു എ ഇ, ഓസ്ട്രേലിയ അടക്കം രാജ്യങ്ങൾക്ക് തീരുവ കുറച്ചു നൽകിയിട്ടുണ്ട്. പല രാജ്യങ്ങളുമായും വ്യാപാര കരാറിനു ശ്രമിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ വേണം അമേരിക്കയുമായുള്ള ചർച്ചകളെ കാണാനെന്നും കേന്ദ്രം വിവരിച്ചു. ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്ന വിമർശനത്തിനിടെയാണ് വിശദീകരണം.
നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക അടുത്ത മാസം രണ്ടുമുതൽ പരസ്പര തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കടുത്ത നടപടികൾ എടുത്തത് കൊണ്ട് അനധികൃത കുടിയേറ്റം തടയാനായെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ട്രംപിന്‍റെ ആരോപണവും പ്രഖ്യാപനവും. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ തീരുവ അമേരിക്കയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പറഞ്ഞ ട്രംപ്, ഏപ്രില്‍ രണ്ട് മുതല്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരെ പരസ്പര തീരുവ നടപടികള്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കി.
യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു ഇതിനോടുള്ള ചൈനയുടെ പ്രതികരണം. അമേരിക്കയുടെയും ട്രംപിന്‍റെയും വിരട്ടലും ഭീഷണിയും വിലപ്പോവില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. സമ്മര്‍ദമോ ബലപ്രയോഗമോ ഭീഷണിയോ ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല. ചൈനയ്ക്ക് മേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നവര്‍ ആരായാലും അവരുടേത് തെറ്റായ കണക്കുകൂട്ടലാണ്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അത് തീരുവ യുദ്ധമോ, വ്യാപാര യുദ്ധമോ മറ്റെന്തുമാകട്ടെ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam