'ജനങ്ങളെ വഴിതെറ്റിക്കുന്നു, അതുകൊണ്ടാണ് കൊല്ലാൻ തുനിഞ്ഞത്'; ഇമ്രാനെതിരെ വെടിയുതിർത്ത അക്രമിയുടെ മൊഴി

By Web TeamFirst Published Nov 3, 2022, 10:25 PM IST
Highlights

ജനങ്ങളെ വഴി തെറ്റിക്കുന്നതുകൊണ്ടാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ കൊല്ലാൻ ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴി. ഇസ്ലാമാബിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഇമ്രാന് വെടിയേറ്റത്.  കാൽപ്പാദത്തിനായിരുന്നു ഇമ്രാന് വെടിയേറ്റത്. 

ഇസ്ലാമാബാദ്: ജനങ്ങളെ വഴി തെറ്റിക്കുന്നതുകൊണ്ടാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ കൊല്ലാൻ ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴി. ഇസ്ലാമാബാദിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഇമ്രാന് വെടിയേറ്റത്.  കാൽപ്പാദത്തിനായിരുന്നു ഇമ്രാന് വെടിയേറ്റത്. യന്ത്രത്തോക്ക് ഉപയോഗിച്ച് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. വസീറാബാദിലെ സഫർ അലിഖാൻ ചൗക്കിൽ വച്ചായിരുന്നു ആക്രമണം. അക്രമിയെ സംഭവ സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തത് പ്രകാരം, ജനങ്ങളെ ഇമ്രാൻ വഴിതെറ്റിക്കുന്നുവെന്നും, അതുകൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു. താൻ ഒറ്റയക്കാണ് ആക്രമണം നടത്തിയതെന്നും പ്രതി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
 
ലോങ് മാർച്ചിനിടെ കണ്ടയ്നറിന്റെ മുകളിൽ കയറി പ്രസംഗിക്കാനായി ഒരുങ്ങുന്നതിനിടെയാണ് വെടിവയപ്പ്. യന്ത്ര തോക്ക് ഉപയോഗിച്ച് നാല് തവണയാണ് വെടിയുതിർത്തത്. ഇമ്രാൻ ഖാന്റെ വലതു കാൽ പാദത്തിലാണ് വെടിയേറ്റത്. കണ്ടൈനറിൽ കൂടെയുണ്ടായിരുന്ന പാർട്ടി നേതക്കളായ ഒമ്പത് പേർക്കും പരിക്കേറ്റു. ഇതിൽ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചു. പരിക്കേറ്റ ഇമ്രാനേയും സഹപ്രവർത്തകരേയും ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഷഹബാസ് ഷരീഫ് സർക്കാർ രാജിവയ്ക്കുക, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇമ്രാൻ മാർച്ച് തുടങ്ങിയത്. ലാഹോറിൽ ഇസ്ലാമാബാദിലേക്കുള്ള ലോങ് മാർച്ചിന്റെ ഏഴാം ദിവസമാണ് ആക്രമണം.ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ  ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.  ലാഹോറിൽ തുടങ്ങിയ മാർച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദിൽ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Read  more: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

മാർച്ചിലെ ജന പങ്കാളിത്തം കണ്ട് ഭയന്നവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇങ്ങിനെ തോൽപ്പിക്കാനാവില്ലെന്നുമായിരുന്നു തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ പ്രതികരണം. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കി. 2007 ൽ ഇതു പോലെ ഒരു റാലിക്കിടെയായിരുന്നു മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത്

click me!