
ന്യൂയോർക്ക്:മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ.ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നൽകിയ പ്രസ്താവനയിൽ ആണ് രോഗവിവരം സ്ഥിരീകരിച്ചത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്.മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാൻസറാണ ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ സ്കോറിൽ 10ൽ 9 ആണ് ബെഡന്റെ രോഗാവസ്ഥ. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വിശദമാക്കുന്നത്.കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുന്നതായാണ് കാൻസർ ഗവേഷണ കേന്ദ്രം വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ബൈഡനും കുടുംബവും ചികിത്സാ സാധ്യതകളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ട്. രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് വിശദമാക്കുന്നത്. 2024ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെുപ്പിൽ നിന്ന് ബൈഡൻ പിന്മാറാൻ നിർബന്ധിതനായി ഒരു വർഷം കഴിയുമ്പോഴാണ് 82കാരനായ ബൈഡന്റെ കാൻസർ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്. ആരോഗ്യത്തേയും പ്രായത്തേയും കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിന് പിന്നാലെയാണ് ബൈഡൻ പ്രസിഡന്‍റ് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നത്. അമേരിക്കൻ പ്രസിഡന്‍റ് പദവ് വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്.
പുരുഷന്മാരിൽ എറ്റവും സാധാരണമായി കാണുന്ന കാൻസർ ബാധയിൽ രണ്ടാം സ്ഥാനമാണ് പ്രോസ്റ്റേറ്റ് കാൻസറിനുള്ളത്.100ൽ 13 പുരുഷന്മാർക്കും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ കാൻസർ നേിടേണ്ടി വരുന്നതായാണ് അമേരിക്കയിലെ കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ബൈഡൻ പൊതുജനമധ്യത്തിൽ നിന്ന് പിന്മാറിയിരുന്നുവെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറച്ച് പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു.ഏപ്രിലിൽ ചിക്കാഗോയിൽ ഭിന്നശേഷയുള്ളവർക്കായി നടന്ന 'അഡ്വക്കേറ്റ്സ്, കൗൺസിലേഴ്‌സ് ആൻഡ് റിപ്രസെന്ററ്റീവ്‌സ് ഫോർ ദ ഡിസേബ്ൾഡ്' എന്ന സമ്മേളനത്തിൽ ബൈഡൻ മുഖ്യപ്രഭാഷകനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam