
ദില്ലി: അദാനി കമ്പനിക്കൾക്കെതിരെ വൻ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്ന് ഹിൻഡൻബർഗ് പറയുന്നു.
വളരെ അപ്രതീക്ഷിതമായ തീരുമാനമാണ് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ പുറത്തുവിട്ടത്. 2017ലാണ് ഹിൻഡൻബർഗ് പ്രവർത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിൻഡൻബർഗ്. 2020ൽ നിക്കോള എന്ന വാഹനകമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സ്ഫോടനാത്മകമായ റിപ്പോർട്ടാണ് കമ്പനിക്ക് ശ്രദ്ധ നൽകിയത്. കമ്പനിയുടെ ട്രക്കിൻ്റെ പ്രവർത്തന ശേഷി വ്യാജമാണെന്നായിരുന്ന വിവരം പുറത്തുവിട്ടത്. അദാനി എൻ്റർപ്രൈസിൻ്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് ഹിൻഡൻബർഗിന് അമേരിക്കക്ക് പുറത്ത് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. അദാനിയും ഹിൻഡൻബർഗും തമ്മിലുള്ള പോര് ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള പ്രധാനപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ട ഹിൻഡൻബർഗ് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത് വലിയ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതുമായി ബന്ധപ്പെട്ട് ദീർഘമായ ഒരു കത്തും നെയ്റ്റ് ആൻഡേഴ്സൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി വ്യക്തമാക്കിയിട്ടില്ല. ഈ അടുത്ത ദിവസം കാർവാന എന്ന അമേരിക്കൻ കമ്പനിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അതിനിടെ ആരും പ്രതീക്ഷിക്കാത്ത തീരുമാനമാണ് സ്ഥാപകൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam