
മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ച ശേഷം ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ റഷ്യ 600കോടി യൂറോ സമ്പാദിച്ചതായി കണക്കുകൾ. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ഫോസിൽ ഇന്ധന വിൽപനയിലൂടെ റഷ്യ 600 കോടി യൂറോ (ഏകദേശം 500 കോടി രൂപ) നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ ശരാശരി പ്രതിദിന വിലയിൽ 14 ശതമാനം വർധനവുണ്ടായി. ഇതിനെ തുടർന്ന് റഷ്യയ്ക്ക് മാർച്ച് മാസം മാത്രം 67.2 കോടി യൂറോയുടെ അധിക വരുമാനം ലഭിച്ചു. ഈ വർധനവിന്റെ ഭൂരിഭാഗവും എണ്ണ വ്യാപാരത്തിൽ നിന്നാണെന്ന് 'സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ' പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ട അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത്. ഹോർമൂസ് കടലിടുക്കിലേക്ക് സംഘർഷം നീണ്ടതിന് പിന്നാലെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യമുണ്ടായി. ഇതിന് പിന്നാലെ റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാർച്ച് മാസത്തിൽ മാത്രം ഫോസിൽ ഇന്ധന വിൽപനയിലൂടെ റഷ്യ നേടിയ അധിക വരുമാനത്തിന്റെ കണക്കുകൾ പുറത്തുവരുന്നത്. യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദനത്തിൽ പ്രതിദിനം 100 ലക്ഷം ബാരലിന്റെ കുറവുണ്ടായതായും, ഇത് ആഗോള എണ്ണ വിപണിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിതരണ തടസ്സമാണെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
യുക്രെയ്നിലെ യുദ്ധം ഉൾപ്പെടെയുള്ള സൈനിക ചെലവുകൾക്കായി റഷ്യ ഈ വരുമാനമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വിപണികൾ പരിഭ്രാന്തിയിലാകുമ്പോൾ ഏകാധിപത്യ രാജ്യങ്ങൾ അത് മുതലെടുക്കുമെന്ന് കൽക്കരി കമ്പനികളെ കുറിച്ച് ഗവേഷണം നടത്തുന്ന സന്നദ്ധ സംഘടനയായ 'ഉർഗെവാൾഡ്' വിമർശിക്കുന്നത്. ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭം നൽകുമെന്നും 'ഉർഗെവാൾഡ്' വിശദമാക്കുന്നത്. ഇറാൻ യുദ്ധത്തിന് മുൻപുള്ള മാസങ്ങളിൽ റഷ്യയുടെ എണ്ണ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞതും പൈപ്പ് ലൈനുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുമായിരുന്നു ഇതിന് കാരണമായത്. എന്നാൽ പുതിയ യുദ്ധസാഹചര്യം റഷ്യയ്ക്ക് വീണ്ടും വൻ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam