
വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാനുനേരേ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നാറ്റോ ഉച്ചകോടിയ്ക്കായി തുർക്കിയിലെ അങ്കാറയിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞദിവസം രാത്രി ഞങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അത്. ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് ഞാൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. ഞങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്നത്തെ രാത്രിയിലെ ആക്രമണം വളരെ വലുതായിരിക്കുമെന്നും ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെ ആണവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ ഇരുരാജ്യങ്ങളും പല ചർച്ചകളും നടത്തി. ഒരുപാട് പുരോഗതിയുണ്ടായെന്ന് ഞാൻ കരുതി. ഞങ്ങൾ ഒരുമിച്ചിരുന്ന് കാര്യങ്ങൾ സംസാരിക്കുകയും ധാരണയിലെത്തുകയുംചെയ്യും. പക്ഷേ, അതുകഴിഞ്ഞാൽ ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയും. അവർക്ക് ഭ്രാന്താണ്. അവർക്ക് എന്തോ കുഴപ്പമുണ്ട്. കഴിഞ്ഞ 47 വർഷമായി അവർ പശ്ചിമേഷ്യയെ ഭീഷണിപ്പെടുത്തുകയാണ്. ഇനി അവർ ആരെയും ഭീഷണിപ്പെടുത്തില്ല. അവർക്ക് പഴയ ആധിപത്യമില്ല. ഞങ്ങൾക്ക് വേണ്ടത് ലളിതമായ കാര്യം മാത്രമാണ്. അവർക്ക് ആണവായുധം പാടില്ല. അതിനുവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും ട്രംപ് പറഞ്ഞു.
നേരത്തേ ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം ഇറാനുനേരേ അമേരിക്കയുടെ ശക്തമായ ആക്രമണവും ഉണ്ടായി. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam