
ജെറുസലേം: സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗൊലാന്‍ ഹൈറ്റ്സ് പ്രദേശത്തിന് ട്രംപ് ഹൈറ്റ്സ് എന്ന് പേര് നല്‍കി ഇസ്രായേല്‍. ഞായറാഴ്ച നടന്ന പേരിടല്‍ ചടങ്ങിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനം നടത്തിയത്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ആദരമര്‍പ്പിച്ചാണ് ഇസ്രായേലിന്‍റെ നടപടി. പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്‍റെ മുന്നോടിയായി ഇസ്രായേലിന്‍റെയും യുഎസിന്‍റെയു ദേശീയ പതാകയും ട്രംപ് ഹൈറ്റ്സ് എന്ന പേരടങ്ങുന്ന ശിലാഫലകവും ഇസ്രായേല്‍ സ്ഥാപിച്ചിട്ടുണ്ട്.
1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിലാണ് ഗൊലാന്‍ ഇസ്രായേല്‍ പിടിച്ചെടുക്കുന്നത്. പ്രദേശത്ത് ഇസ്രായേലിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിച്ച ഏക രാജ്യം യുഎസാണ്. ഇതിന്‍റെ നന്ദി പ്രകാശനത്തിന്‍റെ ഭാഗമായാണ് ഇസ്രായേലിന്‍റെ പുതിയ നടപടി.പേരിടല്‍ ചടങ്ങില്‍ യുഎസ് അംബാസിഡര്‍ ഡേവിഡ് ഫ്രൈഡ്മാനും പങ്കെടുത്തിരുന്നു.
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില് നിന്നും 60 കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണ് ഗൊലാന്‍ ഹൈറ്റ്സ്. ഏകദേശം ആയിരം ചതുരശ്ര കിലോമീറ്ററാണ് പ്രദേശത്തിന്‍റെ വിസ്തൃതി. അതേസമയം യാതൊരു നിയമ സാധുതയുമില്ലാത്ത പ്രശസ്തിക്കുവേണ്ടിയുള്ള നടപടിയാണ് ഇസ്രായേലിന്‍റേതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam